മഹാരാഷ്ട്രയിൽ ലോക്ഡൗൺ മെയ് 31 വരെ നീട്ടി. കോവിഡ് രോഗികളുടെ എണ്ണം ക്രമാധീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ നീട്ടാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചത്. ലോക്ഡൗൺ ഇളവുകളെ കുറിച്ച് ഉടൻ ജനങ്ങളെ അറിയിക്കുമെന്ന് ചീഫ് സെക്രട്ടറി അജോയ് മേത്ത പറഞ്ഞു.
ഏപ്രിൽ 20 മുതൽ സംസ്ഥാനത്തെ ഗ്രീൻ, ഓറഞ്ച് സോണുകളിൽ ബിസിനസ് സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതി നൽകിയിരുന്നു. ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരിൽ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. ശനിയാഴ്ചയോടെ രോഗബാധിതരുടെ എണ്ണം 30,000 കടന്നു. ശനിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 1606 പുതിയ കേസുകളാണ്.
മുംബൈ നഗരത്തിലാണ് കോവിഡ് ഏറ്റവും നാശംവിതച്ചത്. മുംബൈക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന് ഉദ്ധവ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മെയ് അവസാനത്തോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം അരലക്ഷം കവിയുമെന്നാണ് കരുതുന്നത്.