ഇന്ത്യയിൽ കോവിഡ് മഹാമാരിയെ തുടര്‍ന്ന് അഞ്ച് മാസമായി നിര്‍ത്തി വെച്ച മെട്രോ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു . കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസ് നടത്തുക. രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമാണ് ട്രെയിന്‍ യാത്ര അനുവദിക്കുക. കണ്ടെയ്ന്മെന്റ് സോണുകളിലെ സ്റ്റേഷനുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. സ്ക്രീനിംഗിന് ശേഷമായിരിക്കും യാത്രക്കാരെ ട്രെയിനുകളിലേക്ക് പ്രവേശിപ്പിക്കുക. സാമൂഹിക അകലം പാലിച്ചാണ് യാത്രക്കാര്‍ ഇരിക്കേണ്ടത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാ യാത്രക്കാരും ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി, നോയിഡ, ചെന്നൈ, കൊച്ചി, ബംഗളൂരു, മുംബൈ ലൈന്‍ -1, ജയ്പൂര്‍, ഹൈദരാബാദ്, മഹാ മെട്രോ (നാഗ്പൂര്‍), കൊല്‍ക്കത്ത, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ മെട്രോ അധികൃതര്‍ തങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ തയാറാക്കിയിട്ടുണ്ട്. കോവിഡ് അതിവ്യാപനമുള്ള മഹാരാഷ്ട്രയില്‍ ഈ മാസം മെട്രോ സര്‍വീസുകള്‍ ആരംഭിക്കില്ല.
മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പണമിടപാടുകളും ടോക്കണ്‍ സൗകര്യങ്ങളും പരമാവധി നിരുത്സാഹപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. മേക്ക് മൈ ട്രിപ്പ്, ഫോണ്‍ പേ, പേ.ടി.എം തുടങ്ങിയ ആപ്പുകളിലൂടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് പ്രീബുക്ക് ചെയ്യാം. യാത്രക്കാരോട് സംസാരം പരമാവധി ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരോ അഞ്ചു മിനിറ്റിലും ട്രെയിനുകള്‍ സര്‍വീസ് നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുവെന്ന് ഉറപ്പാക്കുന്നതിന് ആയിരത്തിലധികം ജീവനക്കാരെ കൂടി താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ട്.