ദുബായ് : കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടവർക്ക് ആറു മാസത്തെ വർക്ക് പെർമിറ്റ് നൽകാൻ യു.എ.ഇ മാനുഷിക വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു. ജോലി നഷ്ടമായ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആശ്വാസം പകരുന്ന നടപടിയാണിത്.
കോവിഡ് പ്രതിസന്ധിക്കുശേഷം പഴയ സ്ഥാപനം വീണ്ടും ജോലി നൽകാൻ തയാറാണെങ്കിൽ ആറു മാസത്തിനുശേഷം ഇതേ സ്ഥാപനത്തിലേക്ക് മടങ്ങിപ്പോകാമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു. ജീവനക്കാരുമായി ചർച്ച നടത്താതെ അവരെ പിരിച്ചുവിടാനോ സ്ഥാപനം അടച്ചുപൂട്ടാനോ പാടില്ല. അവർക്ക് ആവശ്യമായ ആശ്വാസ നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രാലയം സർക്കുലറിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം, യു.എ.ഇയിൽ ജോലി നഷ്ടമായവർക്ക് നിലവിലെ വിസ ഉപയോഗിച്ച് മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യാമെന്ന് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. നിലവിലെ ലേബർ വിസ ഉപയോഗിച്ച് മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യാനുള്ള അനുമതിയാണ് നൽകിയത്. യു.എ.ഇയിലെ നിയമം അനുസരിച്ച് മറ്റൊരു സ്ഥാപനത്തിലേക്ക് മാറണെമങ്കിൽ പുതിയ സ്പോൺസറുടെ വിസ എടുക്കണം. ഈ നിയമത്തിനാണ് താൽക്കാലികമായി ഇളവ് നലകിയത്.