വൈക്കം മുഹമ്മദ് ബീഷിറിന്റെ ചെറുകഥ നീലവെളിച്ചത്തിന് ചലച്ചിത്രഭാഷ്യം ഒരുക്കാന്‍ ആഷിക് അബു. വമ്ബന്‍ താരനിരയെ അണിനിരത്തിയാണ് ആഷിക് അബു നീലവെളിച്ചം എന്ന പേരില്‍ തന്നെ ചിത്രം ഒരുക്കുന്നത്.

‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള ആഗ്രഹമാണെന്നും ഇപ്പോള്‍ അതിനുള്ള അവസരം ഒത്തുവന്നെന്നും ആഷിക് അബു ഫെയ്സ്ബുക്കില്‍ കുറിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനദിനത്തില്‍ തന്നെയാണ് ആഷിക് അബു ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

അക്ഷരസുല്‍ത്താന് ആദരപൂര്‍വം എന്ന അടിക്കുറിപ്പോടെയാണ് ആഷിക് അബു ചിത്രം പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഈ വര്‍ഷം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ആഷിക് അബുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേല്‍ നിറവും വെളിച്ചത്തിന്മേല്‍ വെളിച്ചവും ഉപയോഗിച്ച്‌, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുല്‍ത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തില്‍ ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കാന്‍ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങള്‍ക്കും. ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തില്‍ നിന്നും നന്ദി. നീലവെളിച്ചം ഈ വര്‍ഷാവസാനം ചിത്രീകരണം ആരംഭിക്കും.

കഥാകൃത്തിന്റെ ജീവിതത്തിലെ അത്ഭുതസംഭവങ്ങളില്‍ ഒന്ന് എന്ന ആമുഖത്തോടെ വൈക്കം മുഹമ്മദ് ബഷീര്‍ മലയാളികള്‍ക്ക് സമ്മാനിച്ച വിഖ്യാതമാ ചെറുകഥയാണ് നീലവെളിച്ചം. ചെറുകഥയെ അടിസ്ഥാനമാക്കി 1964 ല്‍ എ വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവീനിലയം മലയാള സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ്. ബഷീര്‍ തന്നെയായിരുന്നു തിരക്കഥയും ഒരുക്കിയത്. എ വിന്‍സെന്റിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.

ഭാര്‍ഗവീനിലയം പുറത്തിറങ്ങി 57 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മലയാളത്തില്‍ വീണ്ടും നീലവെളിച്ചം എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. വിജയ നിര്‍മ്മല, പ്രേംനസീര്‍, മധു എന്നിവരായിരുന്നു ഭാര്‍ഗവീനിലയത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here