ഗള്‍ഫില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാരിനും നോട്ടീസയച്ചിട്ടുണ്ട്. രണ്ട് ആഴ്ചയ്ക്ക് ഉള്ളില്‍ മറുപടി നല്‍കണം എന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ആഗസ്ത് രണ്ടാം വാരം ഹരജികള്‍ വീണ്ടും പരിഗണിക്കും.

നീറ്റ് പരീക്ഷ കേന്ദ്രങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആണെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഇടപെടാന്‍ കോടതിക്ക് പരിമിതി ഉണ്ട്. അതേസമയം, പരീക്ഷ ഓണ്‍ലൈന്‍ ആയി നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ എന്ത് കൊണ്ട് തയ്യാര്‍ ആകുന്നില്ല എന്നും ജസ്റ്റിസ് റാവു ചോദിച്ചു. ഇക്കാര്യത്തില്‍ ഉള്ള വിശദീകരണവും നല്‍കാന്‍ കോടതി കൗണ്‍സിലിനോട് നിര്‍ദേശിച്ചു.

ഗള്‍ഫില്‍ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഖത്തര്‍ കെഎംസിസിയും, 9 രക്ഷാകര്‍ത്താക്കളും ആണ് സുപ്രീം കോടതിയെ സമീപിച്ചത്. നിലവില്‍ നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ ആണ് നീറ്റ് പരീക്ഷ എഴുതാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അപേക്ഷിച്ചിട്ടുള്ളത് എന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജര്‍ ആയ ഹാരീസ് ബീരാനും പല്ലവി പ്രതാപും ചൂണ്ടിക്കാട്ടി. ഇതില്‍ പകുതിയില്‍ അധികവും മലയാളികള്‍ ആണ്. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് നല്‍കിയ ഹരജി കേരള ഹൈക്കോടതി തള്ളിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here