ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെപ്പറ്റി ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. എപ്പോഴാണ് വിമാനസര്‍വീസ് പുനരാരംഭിക്കാനാവുക എന്നത് മറ്റു രാജ്യങ്ങളുടെ അനുമതിയടക്കമുള്ള കാര്യങ്ങള്‍ തീരുമാനമായതിന് ശേഷമാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ഭീതിയുടെ പശ്ചാതലത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര-ആഭ്യന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. എന്നാല്‍ മെയ് 25 മുതല്‍ നിയന്ത്രണങ്ങളോടെ ആഭ്യന്തര വിമാനസര്‍വീസിന് അനുമതി നല്‍കിയിരുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസിന് ഇനിയും സമയമെടുക്കും എന്നാണ് വ്യോമയാന മന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
“ബാക്കിയുള്ള രാജ്യങ്ങളെല്ലാം അന്താരാഷ്ട്ര സര്‍വീസ് പുനഃരാരംഭിച്ചെന്നും നമ്മള്‍ മാത്രമാണ് ആരംഭിക്കാത്തതെന്നും പറയുന്നതില്‍ യാഥാര്‍ത്ഥ്യമില്ല. മറ്റു രാജ്യങ്ങള്‍ എപ്പോഴാണോ വിമാനങ്ങള്‍ സ്വീകരിക്കാനും മറ്റും തയ്യാറാകുന്നത് അതിനനുസൃതമായിട്ടാകും നമ്മുടെ സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള നീക്കങ്ങള്‍ മന്ത്രി പറഞ്ഞു. അതേസമയം, പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നത് തുടരും. ഈ അവസരത്തില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കണമെങ്കില്‍ രണ്ട് കേന്ദ്രങ്ങളും തയ്യാറായിരിക്കണം. ഒപ്പം യാത്രികരും വേണം. ഇതെല്ലാം നോക്കി കേസ് ടു കേസ് അടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് തങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോളയും മന്ത്രിക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.