ഖത്തറിൽ നാലുഘട്ടങ്ങളിലായി കോവിഡ് നിയന്ത്രണങ്ങൾ നീക്കാനിരിക്കേ രാജ്യത്തേക്ക് മടങ്ങി വരുന്നവർക്ക് താമസസ്ഥലങ്ങളിൽ ക്വാറൻറീനിൽ കഴിയാനാകില്ല. തിരിച്ചുവരുന്നവർ സ്വന്തം ചെലവിൽ 14 ദിവസം ഹോട്ടൽ ക്വാറൻറീനിൽ കഴിയേണ്ടിവരും. ജൂൺ 15 മുതൽ തുടങ്ങി സെപ്റ്റംബർ വരെയുള്ള നാലുഘട്ടങ്ങളിലായാണ് ഖത്തർ നിയന്ത്രണങ്ങളെല്ലാം നീക്കുന്നത്. ആദ്യഘട്ടത്തിൽ ഖത്തറിലുള്ളവർക്ക് അടിയന്തര സാഹചര്യത്തിൽ പുറത്തേക്ക് യാത്ര ചെയ്യാം. എന്നാൽ തിരിച്ചുവരുമ്പോൾ സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറൻറീനിൽ കഴിയൽ നിർബന്ധമാണ്. അല്ലെങ്കിൽ പൊതുജനാരോഗ്യമന്ത്രാലയം നൽകുന്ന കേന്ദ്രങ്ങളിൽ കഴിയണം. ഇതും സ്വന്തം ചെലവിൽ ആയിരിക്കണമെന്നും ദേശീയ ദുരന്തനിവാരണ കമ്മിറ്റി പരമോന്നത കമ്മിറ്റി വക്താവും വിദേശകാര്യ സഹമന്ത്രിയുമായ ലുൽവ ബിൻ റാഷിദ് അൽഖാതിർ അറിയിച്ചു.
ആഗസ്റ്റ് ഒന്നുമുതലാണ് ദോഹയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ അനുവദിക്കുന്നത്. പ്രവാസികൾക്ക് തിരിച്ചുവരാനാണിത്. ഇവരും രണ്ടാഴ്ച ക്വാറൻറീനിൽ കഴിയണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ, യാത്രക്കുള്ള ബുക്കിങ് തുടങ്ങിയവ ഉടൻ പ്രഖ്യാപിക്കും. എന്നാൽ കോവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് മാത്രമേ മടങ്ങാൻ കഴിയൂ. ഇതിനാൽ ഇന്ത്യക്കാർക്ക് സാധ്യത കുറവാണ്.
രാജ്യത്തിന് പുറത്ത് കഴിയുന്ന പ്രായമായ പ്രവാസികളടക്കം അവസാന ഘട്ടത്തിൽ മാത്രമേ തിരികെ ജോലിയിൽ പ്രവേശിക്കാൻ പാടുള്ളൂവെന്ന് ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി സഹാധ്യക്ഷൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ അറിയിച്ചിരുന്നു. നാല് ഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങൾ നീക്കുക. സെപ്തംബർ 1നാണ് നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള അന്തിമ ഘട്ടം. ഈ ഘട്ടത്തിലേ പ്രായമായവർ തിരികെ ജോലിക്കായി പുറത്തിറങ്ങേണ്ടതുള്ളൂ. ആ സമയത്ത് രാജ്യത്തെ രോഗവ്യാപനം താഴ്ന്ന നിലയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാക്കേജുമായി ഖത്തർ എയർവേയ്സ്
അതിനിടെ, യാത്രാ ടിക്കറ്റിനൊപ്പം ഹോട്ടലുകളിൽ 14 ദിവസത്തെ താമസവും ഉൾപ്പെടുത്തിയുള്ള പ്രത്യേക പാക്കേജുകൾ ഖത്തർ എയർവേയ്സ് ഉടൻ പ്രഖ്യാപിക്കും. ക്വാറൻറീൻ സൗകര്യമുള്ള ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ, ത്രീ സ്റ്റാർ ഹോട്ടലുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യവും പാക്കേജിലുണ്ടാകും.