ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധിയുടെ പോഡ്കാസ്റ്റ് വരുന്നു. രാഹുല്‍ ഗാന്ധിയുടെ പോഡ്കാസ്റ്റുമായി ബന്ധപ്പെട്ട് പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ്, വിദഗ്ദ്ധരുമായി പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍കിബാത്തിനുള്ള എതിരാളി എന്ന നിലയില്‍ മാറ്റിയെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതേസമയം മറ്റു പ്ലാറ്റുഫോമുകളുമായി ചേര്‍ന്നും കോണ്‍ഗ്രസ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
അടുത്തിടെ രാഹുല്‍ ഗാന്ധി കുടിയേറ്റ തൊഴിലാളികളുമായി നടത്തിയ സംഭാഷണം ഏഴരലക്ഷം പേരാണ് യൂട്യൂബിലൂടെ കണ്ടത്. ആരോഗ്യവിദഗ്ദ്ധരായ ആഷിഷ് ഝാ, ജൊഹാന്‍ ഗൈസെക്കെ എന്നിവരുമായി നടത്തിയ ചര്‍ച്ചയും പ്രേക്ഷകരെ നേടിയിരുന്നു. ഓണ്‍ലൈന്‍ ക്യാമ്പയിന്‍ വലിയ ഹിറ്റായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. ഏകദേശം 5.7 മില്യണ്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി മെസേജുകള്‍ പങ്കുവെച്ചെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കണക്കുകള്‍. 2017ലാണ് രാഹുല്‍ഗാന്ധി യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. 294,000 സബ്‌സ്‌ക്രൈബേഴ്‌സാണ് ചാനലിനുള്ളത്.