ബാഴ്സലോണക്കു പിന്നാലെ റയൽ മഡ്രിഡും പരിശീലനത്തിനിറങ്ങി. കോവിഡ് കാരണം കളി മുടങ്ങി രണ്ടു മാസത്തിനു ശേഷമാണ് ടീം പരിശീലനത്തിനിറങ്ങുന്നത്. കളിക്കാരുടെ കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമാണ് പരിശീലനം ആരംഭിച്ചത്.
കോച്ച് സിനദിൻ സിദാനു കീഴിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു കളിക്കാർ ഗ്രൗണ്ടിലിറങ്ങിയത്. സാമൂഹിക അകലം പാലിച്ച് നാലുപേരുടെ ഓരോ ഗ്രൂപ്പായി തിരിഞ്ഞാണ് താരങ്ങളിറങ്ങിയത്. കണങ്കാലിലെ പരിക്കിൽനിന്ന് മോചിതനായി എത്തിയ എഡൻ ഹസാഡായിരുന്നു ശ്രദ്ധാകേന്ദ്രം. ശരീരഭാരം കുറച്ച് ഫിറ്റ്നസ് വീണ്ടെടുത്ത ഹസാഡിനെ ആദ്യ കാഴ്ചയിൽതന്നെ കോച്ച് സിദാന് ബോധിച്ചു.
അസൻസിയോ, മാഴ്സലോ, സെർജിയോ റാമോസ്, തിബോ കർടുവ തുടങ്ങിയ താരങ്ങളെല്ലാം പരിശീലനത്തിനിറങ്ങി. മഡ്രിഡിലെ വിശാലമായ റയൽ മഡ്രിഡ് ട്രെയിനിങ് കോംപ്ലക്സിലായിരുന്നു പരിശീലനം.