ഈ വർഷത്തെ ഹജ്ജിനുള്ള മുഴുവൻ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സൗദി അറിയിച്ചു. പുണ്യസ്ഥലങ്ങളായ മിനയും മുസ്ദലിഫയും അറഫയും തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഒരുങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ പരിമിത എണ്ണം ആളുകളെ പപങ്കെടുപ്പിച്ചാണ് ഇത്തവണ ഹജ്ജ് കര്‍മം നടക്കുന്നത്.ഹജ്ജ് മന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും സുരക്ഷമേധാവികളുമെല്ലാം പുണ്യസ്ഥലങ്ങളിലെ ഒരുക്കങ്ങള്‍ ഇതിനകം പരിശോധിച്ച് ഉറപ്പുവരുത്തി. കോവിഡ് വ്യാപനം തടയാന്‍ കര്‍ശനമായ നിബന്ധനകള്‍ പാലിച്ചുള്ള ഒരുക്കങ്ങളാണ് തീര്‍ഥാടകരെത്തുന്ന സ്ഥലങ്ങളിലെല്ലാം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ ഒമ്ബത് മീറ്റര്‍ അകലം പാലിച്ചാണ് താമസ സൗകര്യം. ജംറകളിലെറിയുന്നതിനുള്ള കല്ലുകള്‍ അണുമുക്തമാക്കിയ ശേഷം പ്രത്യേക പാക്കറ്റുകളിലാക്കിയാണ് വിതരണം. ഓരോ തീര്‍ഥാടകനും സ്റ്റെറിലൈസര്‍, മാസ്കുകള്‍, നമസ്കാര വിരിപ്പ്, ആവശ്യമായ രോഗപ്രതിരോധ വസ്തുക്കള്‍ എന്നിവ അടങ്ങിയ ബാഗ് വിതരണം ചെയ്തിട്ടുണ്ട്.ആരോഗ്യ പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സുരക്ഷ രംഗത്ത് പഴുതടച്ച ക്രമീകരണങ്ങളാണ് പൂര്‍ത്തിയാക്കിയത്. പുണ്യസ്ഥലങ്ങളിലേക്കുള്ള മുഴുവന്‍ റോഡുകളും കനത്ത സുരക്ഷ നിരീക്ഷണത്തിലുമാണ്.