എസ്.എസ്.എൽ.സി, പ്ലസ്ടു, വൊക്കേഷനൽ ഹയർസെക്കണ്ടറി പരീക്ഷകൾ മെയ് 26 മുതൽ 30 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര അനുമതി ലഭിച്ച സാഹചര്യത്തിലാണ് മുൻ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷ നടത്തുന്നത്.
പരീക്ഷ ടൈംടേബിൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ആവശ്യമായ മുൻകരുതലും ഗതാഗത സൗകര്യവും ഒരുക്കും. എല്ലാ വിദ്യാർഥികൾക്കും പരീക്ഷ എഴുതാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷിതാക്കൾക്ക് ആശങ്ക വേണ്ട. പ്രത്യേകമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുത്തിയാൽ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ ജൂണിലേക്ക് മാറ്റിയതായി രാവിലെ വാർത്തകൾ പുറത്തുവന്നിരുന്നു.
കോവിഡ് നിയന്ത്രണം കാരണം ഏതെങ്കിലും വിദ്യാർഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കാതെ വരികയാണെങ്കിൽ അവർക്ക് പിന്നീട് വരുന്ന സേ പരീക്ഷയിൽ റെഗുലറായി പരീക്ഷ എഴുതാൻ സാധിക്കുമെന്ന് സർക്കാർ അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ഈ കുട്ടികൾക്ക് മറ്റു വിദ്യാർഥികളോടൊപ്പം സാധ്യമാകുന്ന രീതിയിൽ പരീക്ഷ ക്രമീകരിക്കും.