ചൊവ്വ ദൗത്യം നടത്തുന്ന ലോകത്തിലെ അഞ്ചാം രാജ്യമാണ് യു.എ.ഇ. യു.എസ്., റഷ്യ, യൂറോപ്പ്, ഇന്ത്യ എന്നിവയാണ് നേരത്തെ ദൗത്യംനടത്തി വിജയിച്ചത്. ചൈന ചൊവ്വാദൗത്യത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. വിക്ഷേപണം ഉടനുണ്ടാകുമെന്നാണ് വിവരം. 2013 നവംബറിലാണ് ഇന്ത്യയുടെ മംഗൾയാൻ വിക്ഷേപിക്കുന്നത്. 2014 സെപ്റ്റംബർ മുതൽ മോം ചൊവ്വയുടെ ഭ്രമണപഥത്തിലുണ്ട്. മൂന്ന് വർഷത്തെ ആയുസ്സ് മാത്രമാണ് ഐ.എസ്.ആർ.ഒ. കണക്കുകൂട്ടിയിരുന്നത് എങ്കിലും ആറ് വർഷത്തിന് ശേഷവും മംഗൾയാൻ ജൈത്രയാത്ര തുടരുകയാണ്.
യു.എ.ഇയുടെ ചരിത്രദൗത്യത്തെ ലോകരാജ്യങ്ങൾ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രതീകമാണ് ഈ പദ്ധതിയെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്‌സു മോറ്റ്ഗി വ്യക്തമാക്കി. തെക്കൻ ജപ്പാന്‌റെ തീരത്തുള്ള ഒരു ചെറിയ ദ്വീപിൽ നിന്നായിരുന്നു വിക്ഷേപണം നടന്നത് എന്നതിൽ അഭിമാനിക്കുന്നു. തന്ത്രപരമായ പങ്കാളിത്തം ഇനിയും സഹകരണം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എ.ഇ മഹത്തായ അധ്യായമെഴുതിയെന്ന് ചൈനീസ് ഉന്നത നയതന്ത്രജ്ഞൻ എമിറേറ്റ്‌സ് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ബഹിരാകാശ രംഗത്ത് യു.എ.ഇ. ഇനിയും ചരിത്രമെഴുതുമെന്ന് യു.എ.ഇ.യിലെ ചൈനീസ് അംബാസിഡർ നി ജിയാൻ പറഞ്ഞു. ഏതൊരു വെല്ലുവിളിയും അതിജീവിക്കാൻ ഇത് പ്രചോദനമാകുമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൂൾ ഗെയ്റ്റ് ചൂണ്ടിക്കാട്ടി. അഭിലാഷത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശമാണ് ഈ വിജയം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ സെക്രട്ടറി ജനറൽ ഡോ. യൂസഫ് എ. അൽ ഒതൈമീനും ദൗത്യത്തെ അഭിനന്ദിച്ചു.