ദുബായ് : യുഎഇ യിൽ ഇന്ന് 254 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 60,760 ആയി. ഇന്ന് രാജ്യത്ത് ആരും തന്നെ മരണപ്പെട്ടിട്ടില്ല. രാജ്യത്തെ കോവിഡ് മരണസംഖ്യ 351 ആണ്. അതേ സമയം 346 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 54,255 ആയി.
കടലിലും ബീച്ചുകളിലും നിരീക്ഷണം ശക്തമാക്കി ദുബായ് പൊലീസിന്റെ ഹൈടെക് ഡ്രോണുകൾ. നിയന്ത്രണങ്ങൾ നീക്കിയതോടെ തിരക്കു കൂടിവരുന്ന സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. പ്രത്യേക പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരെയും തീരദേശമേഖലകളിൽ നിയോഗിച്ചിട്ടുണ്ട്. ബോട്ടുകൾ, ജെറ്റ് സ്കീ, ക്വാഡ് ബൈക്ക്, ബൈക്ക്, സൈക്കിൾ എന്നിവയിൽ പട്രോളിങ് ഊർജിതമാക്കി. ബീച്ചുകളിൽ എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുക, കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്തുക എന്നിങ്ങനെ 2 പ്രധാന ദൗത്യങ്ങളാണുള്ളതെന്ന് പോർട്സ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ സഈദ് അൽ മദനി പറഞ്ഞു.
ദുഷ്കര മേഖലകളിൽ പോലും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുമെന്നതാണ് ഡ്രോണുകളുടെ സാധ്യത വർധിപ്പിക്കുന്നത്. നീന്താനിറങ്ങുന്നവർ, ജെറ്റ് സ്കീ ഉൾപ്പെടെയുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നവർ എന്നിവർ നിർദേശങ്ങൾ കർശനമായി പാലിക്കണം. ഓരോ മേഖലയിലും മറൈൻ റസ്ക്യൂ വിഭാഗത്തെ സജ്ജമാക്കിയതായി മാരിടൈം റസ്ക്യൂ ഡിവിഷൻ മേധാവി ലഫ്.കേണൽ അലി അബ്ദുല്ല അൽ ഖാസിബ് അൽ നഖ്ബി പറഞ്ഞു. ഹത്ത, ഹംറിയ, ദെയ്റ തുറമുഖ മേഖല, ദുബായ് ക്രീക്, ഫ്ലോട്ടിങ് ബ്രിഡ്ജ്, ജുമൈറ, ഐൻ ദുബായ്, ജുമൈറ ബീച്ച് റസിഡൻസ് എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ വിളിക്കേണ്ട നമ്പർ: 999.