അബുദാബി: യുഎഇയിൽ ഇന്ന് 380 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 45,683 ആയി. ഇന്ന് 2 പേർ മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 305 ആയി. അതേ സമയം ഇന്ന് 657 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 33,706 ആയി.
അബുദാബിയിലെ കൂടുതൽ ആശുപത്രികൾ ഇപ്പോൾ കോവിഡിൽ നിന്ന് മുക്തമായതായി റിപ്പോർട്ട്. യുഎഇ കോവിഡ് -19 ന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ക്ലീവ്‌ലാന്റ് ക്ലിനിക് അബുദാബി, ഹെൽത്ത് പോയിന്റ്, ഇംപീരിയൽ കോളേജ് ലണ്ടൻ ഡയബെറ്റിക്‌സ് സെന്റർ (ഐസിഎൽഡിസി) എന്നിവ കോവിഡ് മുക്തമാണെന്ന് പ്രഖ്യാപിച്ചു. മുബാഡല ഹെൽത്ത് കെയർ ദാതാക്കൾ അവരുടെ സാധാരണ സേവനങ്ങൾ പൂർണ്ണമായോ ഭാഗികമായോ പുനരാരംഭിക്കുകയാണ്. അബുദാബിയിലെയും അൽ ഐനിലെയും മെഡിക്ലിനിക് ആശുപത്രികൾ കോവിഡ് -19 കേസുകളിൽ നിന്ന് മുക്തമാണെന്ന് അബുദാബി മീഡിയ ഓഫീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് -19 പാൻഡെമിക് നിയന്ത്രണ വിധേയമാക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി സർക്കാർ, സ്വകാര്യ ആശുപത്രികളിലും ഡ്രൈവ് ത്രൂ സെന്ററുകളിലും കോവിഡ് -19 പരിശോധന വർദ്ധിപ്പിക്കുന്നത് ദുബായ് അധികൃതർ തുടരുകയാണ്. എമിറേറ്റിലെ വിവിധ ടെസ്റ്റിംഗ് സൗകര്യങ്ങൾ ജൂൺ 19 വരെ 612,000 കോവിഡ് -19 ടെസ്റ്റുകൾ പൂർത്തിയാക്കിയതായി കോവിഡ് -19 കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ അറിയിച്ചു. കോവിഡ് -19 പരിശോധന വ്യാപകമാക്കുന്നത് വഴി വൈറസ് പടരുന്നത് കൂടുതൽ തടയുന്നതിനും ആശുപത്രികൾ, അംഗീകൃത സൗകര്യങ്ങൾ, ക്വാറന്റൈൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ രോഗബാധിതർക്ക് അടിയന്തിര വൈദ്യസഹായം വാഗ്ദാനം ചെയ്യുന്നതിനും സഹായിക്കും.
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ദുബായ് നിവാസികൾക്ക് മടങ്ങിവരുന്നതിനായി പുതിയ സംവിധാനം ഏർപ്പെടുത്തി. എമിറേറ്റ് വിമാനത്താവളങ്ങളിൽ തിങ്കളാഴ്ച (ജൂൺ 22) മുതൽ താമസക്കാരെ സ്വീകരിക്കാൻ ആരംഭിക്കുമെന്ന് ദുബൈയിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഇന്നലെ അറിയിച്ചിരുന്നു. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് താമസക്കാർ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൽ (ജിഡിആർഎഫ്എ) അനുമതി വാങ്ങേണ്ടതുണ്ട്. നേരത്തെ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ടായിരുന്നു.