യുഎഇയിൽ കോവിഡ് 19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചു പേർ മരിച്ചു. 930 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചതായും 586 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെ രാജ്യത്തെ ഏറ്റവും കൂടുതൽ രോഗികളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 76,911 ആയി. രോഗം ഭേദമായി ആശുപത്രി വിട്ടവർ: 67,945. ആകെ മരണ സംഖ്യ: 398.
യുഎഇയിൽ ഇതുവരെ 77 ലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്തി. ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗമുക്തിയുണ്ടായ രാജ്യങ്ങളിലൊന്നാണ് യുഎഇ. രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്നും എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.
അതേസമയം, കോവിഡ് സുരക്ഷാ മുൻകരുതലുകൾ നടത്തുന്നുണ്ടോ എന്നുള്ള പരിശോധന അധികൃതർ ശക്തമായി തുടരുന്നു. നിയമം ലംഘിച്ച ദുബായിലെ ഡിപാർട്മെന്റ് സ്റ്റോറിന് അരലക്ഷം ദിർഹം പിഴ ചുമത്തി. സമൂഹ കൂട്ടായ്മകളാണ് രോഗം കൂടുതൽ വ്യാപിക്കാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ രോഗികളിൽ 62 ശതമാനവും പുരുഷന്മാരാണ്. ഇതിൽ 12 ശതമാനം പേർ അടുത്തിടെ യുഎഇയിലെത്തിയവർ. ഇവരെല്ലാം തങ്ങളുടെ രാജ്യത്ത് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായവരുമാണ്.