എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തി ദുബായ് ഭരണകൂടം. പുതിയ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പ്രമേയം പുറത്തിറക്കി.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഡിസ്പോസിബിൾ ഉൽപ്പന്നങ്ങൾക്കും പ്ലാസ്റ്റിക്കുകളും പ്ലാസ്റ്റിക് ഇതര വസ്തുക്കളും ഉൾപ്പെടെയുള്ള റീസൈക്കിൾ ചെയ്തവയ്ക്കും അവയുടെ മെറ്റീരിയൽ ഘടന പരിഗണിക്കാതെ തന്നെ നിരോധനം ബാധകമാണ്.
പ്ലാസ്റ്റിക്, നോൺ-പ്ലാസ്റ്റിക് ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾ, ഭക്ഷണ വിതരണ പാക്കേജിംഗ് സാമഗ്രികൾ, പഴം, പച്ചക്കറി പാക്കേജ്, കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ലഘുഭക്ഷണ ബാഗുകൾ, വെറ്റ് വൈപ്പുകൾ, ബലൂണുകൾ, ഭക്ഷണ പാക്കേജിംഗിന് പുറത്തുള്ള സ്റ്റിക്കുകൾ, പ്ലാസ്റ്റിക് കുപ്പികളിൽ ഉപയോഗിക്കുന്നതു പോലെ ഭാഗികമായോ പൂർണ്ണമായോ പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച പാക്കേജിംഗ് സാമഗ്രികൾ എന്നിവയും നിരോധിച്ച വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ഉൾപ്പെടെയുള്ള സ്വകാര്യ ഡെവലപ്‌മെന്റ് സോണുകളും ഫ്രീ സോണുകളിലും നിയമം ബാധകമായിരിക്കും. മാംസം, മത്സ്യം, പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, റൊട്ടി, എന്നിവ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നേർത്ത പ്ലാസ്റ്റിക് റോളുകളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഗാർബേജ് ബാഗുകള്‍ക്കും ഇളവുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഷോപ്പിംഗ് ബാഗുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്പോസിബിൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്നിവയും ഇളവുള്ള വസ്തുക്കളാണ്.
നിയമം ലംഘിക്കുന്നവർ 200 ദിർഹം പിഴയായി നല്‍കേണ്ടി വരും. ഒരു വർഷത്തിനുള്ളില്‍ സമാനമായ തെറ്റ് ആവർത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. പരമാവധി 2000 ദിർഹം വരെ ഇത്തരത്തില്‍ ഈടാക്കും. പരിസ്ഥിതിയും പ്രാദേശിക ജൈവ, മൃഗ സമ്പത്തും സംരക്ഷിക്കുന്നതിനും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജീവിത രീതി സ്വീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനാണ് പുതിയ നയമെന്നും സർക്കാർ വ്യക്തമാക്കുന്നു.