ബഹ്റൈനി ദിനാർ

മനാമ∙ കോവിഡിന് ശേഷം വലിയ തകർച്ചയിൽ വന്നു പെട്ടിട്ടുള്ള ബഹ്‌റൈൻ പ്രവാസികൾക്ക് കനത്ത പ്രഹരമായിരിക്കുകയാണ് നാട്ടിലേക്ക് പണം അയക്കുന്നതിനും നികുതി ഏർപ്പെടുത്താനുള്ള ബില്ലിന് അംഗീകാരം നൽകാനുള്ള തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്‍റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ബില്ലിന് അംഗീകാരം നൽകിയത്. ഓരോ തവണയും നാട്ടിലേക്ക് പണം അയക്കുന്നതിന്റെ ആകെ തുകയുടെ രണ്ടു ശതമാനം നികുതി ചുമത്താനാണ് തീരുമാനം എടുത്തത്. വിഷയം അന്തിമ തീരുമാനത്തിനായി ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

ശൂറാ കൗൺസിലിൽ നികുതി ചുമത്താനുള്ള ബില്ലിന് ഭൂരിപക്ഷത്തിന്റെ ആനുകൂല്യം ലഭിച്ചാൽ നിയമം പ്രാബല്യത്തിൽ വരും.പാർലമെന്റ് അവതരിപ്പിച്ച നിയമനിർമ്മാണം ആറുമാസത്തിനകം തയ്യാറാക്കാൻ സർക്കാർ നിയമപ്രകാരം ബാധ്യസ്ഥരാണ്. 200 ബഹ്റൈനി ദിനാറില്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപയോളം) താഴെയുള്ള തുക പ്രവാസികള്‍ നാടുകളിലേക്ക് അയക്കുമ്പോള്‍ അതിന്റെ ഒരു ശതമാനവും 201 ദിനാര്‍ മുതല്‍ 400 ദിനാര്‍ (87,000 ഇന്ത്യന്‍ രൂപയോളം)വരെ അയക്കുമ്പോള്‍ രണ്ടു ശതമാനവും 400 ദിനാറിന് മുകളില്‍ അയക്കുമ്പോള്‍ തുകയുടെ മൂന്ന് ശതമാനവും നികുതിയായി ഈടാക്കണമെന്നാണ് എംപിമാരുടെ ശുപാർശ.

ബഹ്‌റൈൻ സർക്കാർ ഈ നിയമത്തിന് അനുകൂല നിലപാട് അല്ല എടുത്തതെങ്കിലും പാർലമെന്റ് അംഗീകാരം നൽകുകയായിരുന്നു.പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സർക്കാറിന്റെ അഭിപ്രായം. പണം കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് നികുതി ഏർപ്പെടുത്തുക എന്നതെന്നുമാണ് സർക്കാർനിലപാട് .പണം കൈമാറ്റം ചെയ്യുന്നതിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹ്‌റൈൻ നിരവധി അന്താരാഷ്ട്ര കരാറുകളിലും പരസ്പര ഉടമ്പടികളും ഒപ്പുവെച്ചിട്ടുണ്ട്. അത് ലംഘിക്കാതിരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് സർക്കാർ എംപിമാർക്ക് രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി. ബഹ്റൈൻ ചേംബറും ബഹ്റൈൻ ബിസിനസ് മെൻ അസോസിയേഷനും പുതിയ ബില്ലിനോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.നേരത്തെ സമാനമായ നീക്കം ബഹ്‌റൈന്‍ സര്‍ക്കാര്‍ തള്ളിയിരുന്നു എങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ പ്രവാസികൾക്ക് പ്രതികൂലമായി ഭവിക്കാം സാധ്യത ഉണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

നികുതി ഏർപ്പെടുത്തിയാൽ ‘ഹുണ്ടി’ വർധിക്കുമെന്ന് വിലയിരുത്തൽ

പ്രവാസികൾ അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നത് അനധികൃതമായ പണം അയ്ക്കലിന് കാരണമാകുമെന്നാണ് മുതിർന്ന പ്രവാസികളുടെ കണക്കു കൂട്ടൽ. ഒരു കാലത്ത് ‘ഹുണ്ടി’എന്ന പേരിൽ അറിയപ്പെട്ടിരുന്ന പണ കൈമാറ്റം വൻ തോതിൽ വീണ്ടും തിരിച്ചുവരുമോ എന്നും പലരും ആശങ്കപ്പെടുന്നു. അതായത് ബഹ്‌റൈനിൽ തന്നെയുള്ള ചില ഇടനിലക്കാർ പണം ഇവിടെ നിന്ന് വാങ്ങുകയും നാട്ടിലുള്ള ഏജന്റ് മുഖേന അവരുടെ വീടുകളിൽ പണം എത്തിച്ചു നൽകുന്ന രീതിയുമാണ് ‘ഹുണ്ടി ‘ എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് അനധികൃതമായ പണമിടപാട് ആണെങ്കിലും ഇപ്പോഴും ഇത്തരത്തിൽ പണം നാട്ടിലേക്ക് അയക്കുന്നവർ നിരവധിയാണ്.

നിരവധി മണി എക്സ്ചേഞ്ചുകൾ രംഗത്ത് വരികയും പണം അയക്കാനുള്ള നിരവധി മാർഗ്ഗങ്ങളും കൂടിയ വിനിമയ നിരക്കും ലഭിച്ചതോടെയുമാണ് ഇത്തരത്തിലുള്ള അനധികൃത പണമിടപാടുകൾക്ക് കുറവ് വന്നത്. അടുത്ത കാലത്ത് എക്സ്ചേഞ്ച് കമ്മീഷനും വർധിപ്പിച്ചത് തന്നെ പ്രവാസികൾക്ക് വലിയ തിരിച്ചടിയായിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ നികുതിയും ഏർപ്പെടുത്താനുള്ള നീക്കം . നികുതി ഏർപ്പെടുത്തുന്നത് ബഹ്‌റൈൻ എന്ന രാജ്യത്തിന് വലിയ തോതിൽ ഗുണകരമാകുമെങ്കിലും വലിയ തോതിലുള്ള സാമ്പത്തിക ബാധ്യതയാണ് പ്രവാസികൾക്ക് മേൽ ചുമത്തപ്പെടുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here