റൺമഴ തീർത്ത് ഹെൻറിക്സ്; രണ്ടാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് 5 വിക്കറ്റ് ജയം

0
146

പോർട്ട് എലിസബത്ത് ∙ റീസ ഹെൻഡ്രിക്സിന്റെ ബാറ്റിലെ ഇടിമിന്നലുകൾ പെയ്യിച്ച റൺമഴയിൽ ഇന്ത്യയുടെ വിജയമോഹങ്ങൾ ഒലിച്ചുപോയി. ഇടയ്ക്കു പെയ്തൊരു മഴയിൽ കളിയുടെ ഗതി മാറിയ രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 5 വിക്കറ്റ് ജയം. റിങ്കു സിങ്ങിന്റെയും (39 പന്തിൽ 68 നോട്ടൗട്ട്) ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും (36 പന്തിൽ 56) മിന്നൽ അർധ സെഞ്ചറികളുടെ കരുത്തിൽ ഇന്ത്യയുയർത്തിയ മികച്ച വിജയലക്ഷ്യമാണ് ഹെൻറിക്സിന്റെ വെടിക്കെട്ടിന്റെയും (27 പന്തിൽ 49) മഴ നിയമത്തിന്റെയും ബലത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നത്. എയ്ഡൻ മാർക്രത്തിന്റെ പ്രകടനവും (17 പന്തിൽ 30) നിർണായകമായി. സ്പിന്നർ ടബരേസ് ഷംസിയാണ് (4 ഓവറിൽ 18 റൺസ് വഴങ്ങി ഒരു വിക്കറ്റ്) പ്ലെയർ ഓഫ് ദ് മാച്ച്.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 19.3 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തപ്പോഴാണ് മഴ വില്ലനായി അവതരിച്ചത്. തുടർന്ന് ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 15 ഓവറിൽ 152 റൺസായി ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം പുനർനിശ്ചയിച്ചു. ദക്ഷിണാഫ്രിക്ക 13.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. 3 മത്സരങ്ങളുടെ പരമ്പരയിൽ ആതിഥേയർ 1–0ന് മുന്നിലെത്തി. മൂന്നാം ട്വന്റി20 നാളെ ജൊഹാനസ്ബർഗിൽ നടക്കും. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ഏതു സമയവും തിരിച്ചെത്താവുന്ന മഴയെപ്പേടിച്ച് അതിവേഗത്തിൽ സ്കോറുയർത്തുന്ന തിരക്കിലായിരുന്ന മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ‌ താരങ്ങൾ. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറിൽ 3 ഫോർ നേടിയാണ് ഹെൻഡ്രിക്സ് തുടങ്ങിയത്. അർഷ്‌ദീപ് സിങ് രണ്ടാം ഓവറിൽ വഴങ്ങിയത് 24 റൺസ്. സഹ ഓപ്പണർ മാത്യു ബ്രീക് (16) മൂന്നാം ഓവറിന്റെ തുടക്കത്തിൽ റണ്ണൗട്ടായെങ്കിലും ഹെൻഡ്രി ക്സ് ഒരറ്റത്തു വെടിക്കെട്ട് തുടർന്നു. ഒൻപതാം ഓവറിൽ കുൽദീപ് യാദവിന്റെ പന്തിൽ ഹെ‍ൻഡ്രിക്സ് പുറത്താകുമ്പോൾ 6 ഓവറിൽ 42 റൺസായിരുന്നു ആതിഥേയർക്കു മുന്നിലുള്ള ലക്ഷ്യം. തൊട്ടുപിന്നാലെ ഹെൻ‌റിച് ക്ലാസനെ (7) പുറത്താക്കി മുഹമ്മദ് സിറാജ് പ്രതീക്ഷ നൽകിയെങ്കിലും ഡേവിഡ് മില്ലറും (17) സ്റ്റംബ്സും (14 നോട്ടൗട്ട്) ടീമിനെ വിജയത്തിലേക്കു നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here