സൗദിയിൽ 2691 പേർക്ക് കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. 10 പേർ മരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 62545 ആയി. ബുധനാഴ്ച മരിച്ചവരെല്ലാം വിദേശികളാണ്. ഇതിൽ ഏഴു പേർ ജിദ്ദയിലും മൂന്നുപേർ മക്കയിലുമാണ് മരിച്ചത്. 33നും 95നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. ഇതോടെ ആകെ മരണ സംഖ്യ 339 ആയി. 1844 പേർ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 33478 ആയി.
ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത് ആകെ 28,728 പേരാണ്. ഇവരിൽ 276 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമിടയിലെ രോഗവ്യാപനം കൂടുകയാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പുതിയ രോഗികളിൽ 26 ശതമാനം സ്ത്രീകളും 10 ശതമാനം കുട്ടികളുമാണ്. യുവാക്കൾ മൂന്ന് ശതമാനവും. പുതിയ രോഗബാധിതരിൽ സൗദി പൗരന്മാരുടെ എണ്ണം 40 ശതമാനമാണ്. ബാക്കി 60 ശതമാനം മറ്റ് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,094 കോവിഡ് ടെസ്റ്റുകളാണ് നടന്നത്. രാജ്യത്താകെ ഇതുവരെ 6,36,178 ടെസ്റ്റുകൾ നടന്നു.
രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 32ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനക്ക് പുറമെ ആളുകളെ ഫോൺ ചെയ്ത് വിളിച്ചുവരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു. മക്കയിൽ 144ഉം ജിദ്ദയിൽ 102ഉം ആയി മരണസംഖ്യ. കോവിഡ് ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 140 ആയി.