ഇന്ന് ഒമാനിൽ 1605 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ എത്തുന്നത്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും ഉയർന്ന രോഗബാധയുമാണിത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 31076 ആയി. 4544 പേർക്കാണ് രോഗപരിശോധന നടത്തിയത്. പുതിയ രോഗികളിൽ 921 പേർ പ്രവാസികളും 684 പേർ സ്വദേശികളുമാണ്.
856 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 16408 ആയി. ആറു പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 137 ആയി ഉയരുകയും ചെയ്തു. 14531പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. 58 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 407 ആയി. ഇതിൽ 100 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
പുതിയ രോഗികളിൽ 1002 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 22160 ആയി. 11884 പേർക്കാണ് ഇവിടെ അസുഖം ഭേദമായത്. സീബ് വിലായത്തിലാണ് ഇന്ന് കൂടുതൽ രോഗികൾ. 390 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ബോഷറിൽ 215ഉം മത്രയിൽ 135ഉം ആണ് പുതിയ രോഗികളുടെ എണ്ണം. അൽ വുസ്തയിൽ രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു.