സൗദി അറേബ്യയിൽ വെള്ളിയാഴ്ച കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിനടുത്തെത്തി. 2307 പേരിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 49176 ആയി. അതെസമയം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.
2818 പേർക്കാണ് പുതുതായി രോഗമുക്തിയുണ്ടായത്. ഇതോടെ വൈറസ് വിമുക്തരായ ആളുകളുടെ ആകെ എണ്ണം 21869 ആണ്. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണവുമായി താരതമ്യം ചെയ്യുേമ്പാൾ രോഗമുക്തിയുടെ കാര്യത്തിൽ ആശ്വാസത്തിന് വകയുണ്ട്. ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണത്തിൽ കുറവാണുണ്ടായിരിക്കുന്നത്.
വ്യാഴാഴ്ച വരെ 27535 രോഗികളാണ് ആശുപത്രികളിലുണ്ടായിരുന്നത്. എന്നാൽ വെള്ളിയാഴ്ച ആയപ്പോൾ അത് 27015 ആയി കുറഞ്ഞു. എന്നാൽ വെള്ളിയാഴ്ചയും കോവിഡിെൻറ കണക്കിൽ ഒമ്പത് പേർ മരണത്തിന് കീഴടങ്ങി. മക്ക (4), ജിദ്ദ (3), റിയാദ് (1), ദമ്മാം (1) എന്നിവിടങ്ങളിലായി ഒരു സ്വദേശിയും എട്ട് വിദേശരാജ്യക്കാരുമാണ് മരിച്ചത്. വിവിധ രോഗങ്ങൾ കൂടി ബാധിച്ചിട്ടുള്ള ഇവർ 43നും 70നും ഇടയിൽ പ്രായമുള്ളവരാണ്. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 292 ആയി. ചികിത്സയിലുള്ളവരിൽ 167 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സൗദി പൗരന്മാരുടെ ഇടയിലാണ് ഇപ്പോൾ രോഗവ്യാപനം ശക്തിപ്പെട്ടിരിക്കുന്നത്.
പുതിയ രോഗികളിൽ 41 ശതമാനമായി തുടരുകയാണ് സൗദി പൗരന്മാരുടെ എണ്ണം. ബാക്കി 59 ശതമാനം സൗദിയൊഴികെ വിവിധ രാജ്യക്കാരാണ്. അതുപോലെ സ് ത്രീകൾക്കും കുട്ടികൾക്കുമിടയിലും രോഗവ്യാപനം കൂടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ രോഗികളിൽ 25 ശതമാനമാണ് സ്ത്രീകളുടെ സാന്നിദ്ധ്യം. 10 ശതമാനം കുട്ടികളാണ്.
യുവാക്കൾ മൂന്ന് ശതമാനവും മുതിർന്നവർ ബാക്കി 87 ശതമാനവുമാണ്. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 513,587 കോവിഡ് ടെസ്റ്റുകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 27ാം ദിവസത്തിലേക്ക് കടന്നു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിന്റെ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോൺ ചെയ്ത് വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു. നാലുപേർ കൂടി മരിച്ചതോടെ മക്കയിൽ 124 ഉം മൂന്നുപേർ മരിച്ച് ജിദ്ദയിൽ 87 ഉം ആയി മരണസംഖ്യ. കോവിഡ് ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 131 ആയി.