കേരളത്തിൽ ഇന്ന് 24 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് അഞ്ചു പേർ കൂടി രോഗമുക്തരായി. പാലക്കാട് 7, മലപ്പുറം 4, കണ്ണൂർ 3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ 2 വീതം, കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ 1 വീതം കേസുകളാണ് പോസിറ്റീവായത്. 

തൃശൂർ 2, കണ്ണൂർ, വയനാട്, കാസർകോട് 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവായ കേസുകൾ. ഇന്ന് പോസിറ്റീവായ 12 പേർ വിദേശത്തുനിന്ന് വന്നവരാണ്. മഹാരാഷ്ട്രയിൽനിന്ന് 8 പേരും തമിഴ്നാട്ടിൽനിന്ന് 3 പേരും എത്തി. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. 

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 666 ആയി. 161 പേര്‍ ചികിൽസയിലുണ്ട്. 74398 പേർ നിരീക്ഷണത്തിലുണ്ട്. 73865 പേർ വീടുകളിലും 533  പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 156  പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

കേരളത്തിൽ പുതിയ ഹോട്സ്പോട്ടുകളില്ല. നേരത്തെ പറഞ്ഞതു പോലെ നാം കൂടുതൽ ജാഗ്രത കാണിക്കേണ്ട സമയമാണിണിതെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗികളുടെ വർധന മനസ്സിലാക്കി കൊണ്ടാണ് രോഗനിർവ്യാപന പദ്ധതി തയാറാക്കിയിട്ടുള്ളത്. വൈറസ് നമ്മുടെ നാട്ടിലേക്ക് വന്നത് ആരുടെയെങ്കിലും കുറ്റമല്ല. ചില കേന്ദ്രങ്ങൾ തെറ്റായ വ്യാഖ്യാനം നൽകി പ്രചരിപ്പിക്കുന്നതു ശ്രദ്ധയിൽ പെട്ടതു കൊണ്ടാണ് പുറത്തുനിന്നു വന്നവരിലാണ് രോഗം കൂടുതൽ എന്നു പറഞ്ഞത്. രോഗം എങ്ങനെയാണ് വരുന്നതെന്ന തിരിച്ചറിവുണ്ടാകണം.

നമ്മുടെ സഹോദരങ്ങളാണ് അവരുടെ മണ്ണിലേക്കാണു വരുന്നത്. അവരെ സംരക്ഷിക്കണം. എന്നാൽ അതോടൊപ്പം നാട്ടിലുള്ളവരെയും സംരക്ഷിക്ഷണം. സംസ്ഥാന അതിർത്തികളിൽ റെഡ്സോണിൽ ഉള്ളവർ വന്നാൽ അവർ മറ്റുള്ളവരുമായി ഇടപഴകുന്നത് ഇന്നത്തെ നിലയിൽ അപകടമാണ്. കേരളത്തിൽ എത്തുന്നവരെല്ലാം  രോഗവാഹകരാണെന്നോ അകറ്റി നിർത്തേണ്ടവരാണെന്നോ അർത്ഥമില്ല. അങ്ങനെ വരുന്നവരെക്കുറിച്ച് ചിലർ തെറ്റായ വ്യഖ്യാനം നൽകുന്നുണ്ട്. പ്രവാസികൾ അകറ്റി നിർത്തേണ്ടവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here