ന്യൂഡൽഹി: രോഗവ്യാപന സാധ്യതയേറിയ കൂടുതൽ സ്ഥലങ്ങളിൽ ആരോഗ്യമന്ത്രാലയം നിരീക്ഷണം ശക്തമാക്കി. സ്ഥിതി രൂക്ഷമായ 10 സ്ഥലങ്ങളെ നേരത്തെ, ഹോട്സ്പോട്ടായി നിശ്ചയിച്ചു നടപടി തുടങ്ങിയതിനു പിന്നാലെ 24 സ്ഥലങ്ങളെ കൂടി ആ ഗണത്തിൽ പെടുത്തി. പുതിയ പട്ടികയിൽ കോഴിക്കോടും മലപ്പുറവും പാലക്കാടുമുണ്ട്.
തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കാനും ആരോഗ്യമന്ത്രാലയം നടപടി തുടങ്ങി. [email protected] എന്ന വിലാസത്തിൽ കോവിഡുമായി ബന്ധപ്പെട്ട ഏതു വിവരവും തേടാം. എയിംസിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും മുഴുവൻ സമയവും ഉണ്ടാകും. വിവിധ സംസ്ഥാനങ്ങളിലേക്ക് അവശ്യവസ്തുക്കൾ എത്തിച്ചു നൽകാൻ മാത്രം 74 വിമാനങ്ങളാണ് വ്യോമയാന മന്ത്രാലയം സജ്ജമാക്കിയിരിക്കുന്നത്. ലൈഫ് ലൈൻ ഉഡാൻ എന്നു പേരിട്ടിരിക്കുന്ന വിമാനങ്ങൾ ഇതേവരെ 37.63 ടൺ ചരക്ക് എത്തിച്ചു.
ഐഐടികളിലുള്ള വിദ്യാർഥികളെയും ജീവനക്കാരെയും ക്യാംപസിൽ തന്നെ സുരക്ഷിതരായി താമസിപ്പിക്കാൻ ഡയറക്ടർമാർക്കു മാനവശേഷി മന്ത്രാലയം നിർദേശം നൽകി.