സൗദിയിൽ രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ പകുതിയിൽ കൂടുതലായി. ചൊവ്വാഴ്ച പുതുതായി 1911 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇതേ കാലയളവിൽ സുഖം പ്രാപിച്ചവരുടെ എണ്ണം 2520. ഇതോടെ രോഗമുക്തരുടെ എണ്ണം 15257 ആയി ഉയർന്നു. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുതുടങ്ങുകയും രോഗമുക്തരാകുന്നവരുടെ എണ്ണം ഉയരുകയും ചെയ്യുന്ന ദിനങ്ങളാണ് ഇനി വരാനിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. അതുപോലെ സംഭവിച്ച് തുടങ്ങിയിരിക്കുന്നു.
ചികിത്സയിൽ കഴിയുന്നത് 27404 പേരാണ്. ഇതിന്റെ പകുതിയിൽ കൂടുതലായി രോഗമുക്തമായവരുടെ എണ്ണം. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 42925 ആണ്. ചൊവ്വാഴ്ച ഒമ്പത് പേരാണ് മരിച്ചത്. രണ്ട് സൗദി പൗരന്മാരും ബാക്കി വിവിധ രാജ്യക്കാരുമാണ്. നാലുപേർ വീതം മക്ക, ജിദ്ദ എന്നിവിടങ്ങളിലും ഒരാൾ വാദി ദവാസിറിലുമാണ് മരിച്ചത്. വാദി ദവാസിറിൽ ഇതാദ്യമായാണ് മരണം രേഖപ്പെടുത്തുന്നത്.
26നും 64നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ചികിത്സയിലുള്ളവരിൽ 147 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളിൽ സൗദി പൗരന്മാരുടെ എണ്ണം 31 ശതമാനമാണ്. ബാക്കി വിവിധ രാജ്യക്കാരും. പുതിയ രോഗികളിൽ 82 ശതമാനം പുരുഷന്മാരും 18 ശതമാനം സ്ത്രീകളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആറ് ശതമാനം കുട്ടികളും രണ്ട് ശതമാനം കൗമാരക്കാരും 92 ശതമാനം മുതിർന്നവരുമാണ്. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 482,374 കോവിഡ് ടെസ്റ്റുകൾ നടന്നു. രോഗം പടർന്ന രാജ്യത്തെ ചെറുതും വലുതുമായ നഗരങ്ങളുടെ എണ്ണം 122 ആയി. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 26ാം ദിവസത്തിലേക്ക് കടന്നു.
വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിന്റെ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോൺ ചെയ്ത് വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു. നാലുപേർ വീതം മരിച്ചതോടെ മക്കയിൽ 110ഉം ജിദ്ദയിൽ 77ഉം ആയി മരണസംഖ്യ ഉയർന്നു.