ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 85,940 ആയി. മരണ സഖ്യ 2,252 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,970 പേർക്ക് രോഗം കണ്ടെത്തുകയും 103 പേർ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗികളുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ രണ്ടാഴ്ചയായി ദിവസവും മൂവായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. 100 ലേറെ മരണം റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. നിലവിലത്തെ ആക്ടീവ് കേസുകൾ 53035 ആണ്.
രോഗമുക്തി നേടിയവരുടെ എണ്ണം 30,000 കവിഞ്ഞു. രോഗികളുടെ എണ്ണത്തിൻ്റെ കാര്യത്തിൽ ഇന്ത്യ ചൈനയെ മറികടന്നുവെങ്കിലും ഇന്ത്യയിലെ മരണനിരക്ക് മൂന്ന് ശതമാനവും ചൈനയിലെത് 5 ശതമാനവുമാണ്. ലോകത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള രാജ്യങ്ങളിൽ പതിനൊന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. രാജ്യത്ത് ഇതുവരെ 118 സി.ഐ.എസ്.എഫുകാർക്കും കോവിഡ് റിപ്പോർട്ട് ചെയ്തു.
ഇന്ന് 16 ബി.എസ്.എഫുകാർക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം മുപ്പതിനായിരത്തിലേക്ക് എത്തുകയാണ്. മരണസംഖ്യ ആയിരം കവിഞ്ഞു. മഹാരാഷ്ട്രയിൽ ഇതുവരെ 1140 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് മരണവും 438 കോവിഡ് കേസുകളും ആകെ രോഗികൾ 9333 ആണ്. ഗുജറാത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 9932 ഉം മരണം 606 ആയി. രാജസ്ഥാനിൽ 117 ഉം ബീഹാറിൽ 46 ഉം കേസുകൾ സ്ഥിരീകരിച്ചു. ശ്രമിക് ട്രയിനുകളിൽ ഇന്നലെ രാത്രി വരെ 1.4 മില്യൺ ആളുകള നാട്ടിലെത്തിച്ചെന്ന് ഇന്ത്യൻ റെയിൽവെ അറിയിച്ചു. 1074 സർവീസുകൾ നടത്തിക്കഴിഞ്ഞ മൂന്ന് ദിവസമായി രണ്ട് ലക്ഷം പേരെ വീതം നാടുകളിൽ എത്തിക്കുന്നുണ്ട്. നേരത്തെ, ബംഗാളിലേക്ക് എത്തുന്ന അതിഥി തൊഴിലാളികളുടെ ട്രെയിൻ ടിക്കറ്റ് ചാർജ് സംസ്ഥാനം വഹിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയിരുന്നു.