ഇന്ത്യയിൽ കോവിഡ് ബാധ സങ്കീർണ്ണമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 442 കോവിഡ് മരണവും 22,771 കോവിഡ് കേസുമാണ്. ഇതോടെ ആകെ രോഗബാധിതർ 6,48,315 ഉം മരണ സഖ്യ 18,655 ഉം ആയി. അതേസമയം കോവിഡ് പശ്ചാത്തലത്തിൽ അടച്ച ഡൽഹി ജമാ മസ്ജിദ് ഇന്ന് മുതൽ പ്രാർത്ഥനക്കായി തുറന്നു കൊടുത്തു.
ഒരു ദിവസത്തെ ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. നിലവിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2, 35, 433 ആണ്. 3,94,227 പേർക്ക് അസുഖം ഭേദമായി. രോഗ മുക്തി നിരക്ക് 60.80 ശതമാനമായി ഉയർന്നു. നിലവിൽ ചികിത്സയിലുള്ളവരെക്കാൾ 1,58,794 പേർക്ക് അസുഖം മാറിയിട്ടുണ്ട്. മരണ നിരക്ക് 4.52 ആയി.
കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ഇത് കുവാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.അതേസമയം തദ്ദേശീയ വാക്സിനായ കോവാക്സിൻ ആഗസ്ത് 15ന് പുറത്തിറക്കാനുള്ള ഐ.സി.എം.ആര്‍ നിർദേശം പ്രായോഗികമായേക്കില്ലെന്നാണ് വിലയിരുത്തൽ. മൂന്ന് മാസമെങ്കിലും പരീക്ഷണം പൂർത്തിയാക്കാൻ ആവശ്യമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. രാജ്യത്ത് 1.02 ലക്ഷം ഓക്സിജൻ സിലിണ്ടറുകളും മെക്ക് ഇൻ ഇന്ത്യയുടെ ഭാഗമായിട്ടുള്ള 6154 വെൻറിലേറ്ററുകളും വിവിധ ആശുപത്രികൾക്ക് നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർദ്ധൻ പറഞ്ഞു മൊത്തം രോഗികളുടെ 80 ശതമാനം ഇപ്പോഴും മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ ആകെ കോവിഡ് രോഗികൾ 1,92,990 ഉം മരണം 8,376 ഉം ആയി. ഡൽഹിയിൽ 94, 695 ഉം മരണം 2923 ഉം കടന്നു.