കേരളത്തിൽ ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന 745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതുവരെ 19,727 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10,054 പേർ ഇതുവരെ രോഗമുക്തി നേടി. 483 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഉറവിടമറിയാത്തത് 35. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രണ്ട് കോവിഡ് മരണവും സംഭവിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ്(67), കോട്ടയം സ്വദേശി ഔസേപ്പ് ജോർജ്(87) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,417 സാംപിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,147 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 9397 പേർ ആശുപത്രികളിലാണ്. ഇന്ന് 1237 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9611 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 3,54,480 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതിൽ 3842 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,14,832 സാംപിളുകള്‍ ശേഖരിച്ചതില്‍ 1,11,105 സാംപിളുകള്‍ നെഗറ്റീവ് ആയി. ഹോട്സ്പോട്ടുകളുടെ എണ്ണം 495. ഇപ്പോൾ സംസ്ഥാനത്ത് 101 സിഎഫ്എൽടിസികൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ 12,801 കിടക്കകൾ ഉണ്ട്. 45 ശതമാനം കിടക്കകളിൽ ഇപ്പോൾ ആളുകൾ ഉണ്ട്. രണ്ടാം ഘട്ടത്തിൽ 201 സിഎഫ്എൽടിസികളാണ് കൂട്ടിച്ചേർക്കുക.
30,598 കിടക്കകളാണ് ഇവിടെ തയാറാക്കിയിട്ടുള്ളത്. മൂന്നാം ഘട്ടത്തിലേക്ക് 36,400 കിടക്കകൾ ഉള്ള 480 സിഎഫ്എൽടിസികൾ കണ്ടെത്തി. കോവിഡ് ബ്രിഗേഡിലേക്ക് 1571 പേർക്ക് പരിശീലനം നൽകി. ഭീഷണി ഉയർത്തിയ പല ക്ലസ്റ്ററുകളിലും രോഗവ്യാപന തോത് കൂടിവരികയാണ്. ക്ലസ്റ്ററുകളുടെ എണ്ണം കൂടുകയാണ്. വിവിധ തലങ്ങളിൽ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. സർവകക്ഷി യോഗം വിളിച്ചു രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളുമായി സംസാരിച്ചു. ആരോഗ്യവിദഗ്ധരും പത്രാധിപരുമായും ചർച്ച നടത്തി. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന പൊതു അഭിപ്രായമാണ് ഉള്ളത്. സമൂഹത്തിൽ മാതൃക കാണിക്കേണ്ടവർ തന്നെ രോഗവ്യാപനത്തിനു കാരണമാകുന്നതു നിരുത്തരപരമായ പെരുമാറ്റമാണ്. ഇതിൽ കർശന നടപടി സ്വീകരിക്കും. ഇനിയുള്ള നാളുകളിൽ രോഗവ്യാപനം വർധിക്കുമെന്നാണു കാണുന്നത്. അതു നേരിടുകയാണ് സിഎഫ്എൽടിസികൾ ഒരുക്കുകയും മനുഷ്യവിഭവ ശേഷി കണ്ടെത്തുന്നതിലൂടെയും ചെയ്യുന്നത്. ആരോഗ്യ സർവകലാശാലയുടെ കോഴ്സുകൾ പഠിച്ചിറങ്ങിയ വിദ്യാർഥികളെ സിഎഫ്എൽടിസികളിൽ നിയോഗിക്കാം. ഇങ്ങനെ നിയോഗിക്കപ്പെടുന്നവർക്കു താമസസൗകര്യവും മറ്റും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഒരുക്കും. പരിശോധനാ ഫലങ്ങൾ വൈകുന്നെന്ന പരാതിയിൽ ഉടൻ പരിഹാരം കാണണമെന്നും നിർദേശ നൽകി. 24 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം നൽകാനാണു നിർദേശം. മരിച്ചവരുടെ പരിശോധന ഫലം ഒട്ടും വൈകരുതെന്നും നിർദേശിച്ചിട്ടുണ്ട്.