മുംബൈ∙ ജിമ്മിൽ പരിശീലിക്കുന്ന സമയത്ത് കൂടുതൽ ഭാരം ഉയർത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം താനായിരിക്കുമെന്നു പേസര്‍ മുഹമ്മദ് ഷമി.‘‘എന്നെക്കാൾ കൂടുതൽ ഭാരം ജിമ്മിൽ ഉയർത്തുന്ന ക്രിക്കറ്റ് താരം കാണില്ല. എനിക്ക് ഇതൊന്നും സമൂഹമാധ്യങ്ങളിൽ ഇടാൻ താൽപര്യമില്ല. അതുകൊണ്ട് ആളുകൾ അറിയുകയുമില്ല.’’– മുഹമ്മദ് ഷമി വ്യക്തമാക്കി.
750 കിലോ ഭാരവുമായി ലെഗ് പ്രസ് ചെയ്യാൻ സാധിക്കുമെന്നും മുഹമ്മദ് ഷമി അവകാശപ്പെട്ടു. ഏകദിന ലോകകപ്പിനു ശേഷം വിശ്രമത്തിലാണ് മുഹമ്മദ് ഷമി. ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്താന്‍ താരത്തിനു സാധിച്ചിരുന്നില്ല. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കു പരുക്കേറ്റപ്പോഴാണ്, ഷമിയെ ബിസിസിഐ ടീമിലേക്കു പരിഗണിച്ചത്.
ഏഴു മത്സരങ്ങൾ മാത്രം കളിച്ച ഷമി 24 വിക്കറ്റുകൾ വീഴ്ത്തി, ലോകകപ്പിലെ വിക്കറ്റു വേട്ടക്കാരിൽ ഒന്നാമതെത്തി. ലോകകപ്പിൽ മൂന്നു വട്ടം താരം അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തി. ന്യൂസീലന്‍ഡിനെതിരായ സെമി ഫൈനൽ പോരാട്ടത്തിൽ ഏഴു വിക്കറ്റു വീഴ്ത്തി. ലോകകപ്പിനു ശേഷം നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ താരം കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഷമി ഇന്ത്യയ്ക്കൊപ്പം ചേരും. ഡിസംബർ 26 മുതലാണു ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.