കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 777 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 530 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗികൾ 80,266 ഉം ആശുപത്രി വിട്ടവർ 69,981 ഉം ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ മരണ സംഖ്യ: 399. ആശുപത്രിയിൽ ചികിത്സയിലുള്ളവർ: 9,886. രാജ്യത്ത് പരിശോധന ശക്തമായി തുടരുന്നു. 61,000 പേർക്ക് കൂടി പരിശോധന നടത്തിയപ്പോഴാണ് 777 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്.
കോവിഡ് പ്രതിരോധ നിരയിൽ അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്നം പാഴാക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണമെന്നും നിർദേശിച്ചു. ഇല്ലെങ്കിലും ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് വിലയില്ലാതായിപ്പോകുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി.
ഓഗസ്റ്റ് 10ന് ശേഷം അഞ്ച് മടങ്ങ് രോഗികൾ വർധിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.ഫരീദ അൽ ഹൊസനി നേരത്തെ അറിയിച്ചിരുന്നു. ഇതിൽ 88% പേർക്കും രോഗം ബാധിച്ചത് പാർട്ടികൾ, അനുശോചന പരിപാടികൾ തുടങ്ങിയ കൂട്ടായ്മകളിൽ നിന്നും ക്വാറൻ്റീൻ പ്രോട്ടോകോൾ ലംഘിച്ചതു മൂലവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.