കോവിഡ് 19 സൃഷ്ടിച്ച ദുരിതക്കണക്കുകളിൽ പകച്ചുനിൽക്കുകയാണ് ബഹ്റൈനിലെ ട്രാവൽ, ടൂറിസം മേഖല. നാല് മാസമായി ഒരു ബിസിനസുമില്ലാതെ കടുത്ത പ്രതിസന്ധിയിലാണ് ഇൗ രംഗത്ത് ജോലി ചെയ്യുന്നവർ ജീവിതം തള്ളി നീക്കുന്നത്. 330ഒാളം ട്രാവൽ ഏജൻസികളാണ് ബഹ്റൈനിൽ പ്രവർത്തിക്കുന്നത്. ഇതിൽ 85 ശതമാനവും ഇന്ത്യക്കാർ നടത്തുന്നതാണ്.
ഇന്ത്യക്കാരിൽ തന്നെ ഭൂരിപക്ഷവും മലയാളികളാണ് ഏജൻസികൾ നടത്തുന്നത്. ഒാരോ ഏജൻസിയിലും ചുരുങ്ങിയത് അഞ്ച് ജീവനക്കാരെങ്കിലുമുണ്ടാകും. 50ഉം 100ഉം ജീവനക്കാരുള്ള വലിയ ഏജൻസികളുമുണ്ട്. ചുരുങ്ങിയത് 3000ഒാളം പേരെങ്കിലും ഇൗ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾ ഇതിന് പുറമേ. കോവിഡ് കാരണം ബിസിനസ് ഇല്ലാതായതോടെ പല ഏജൻസികളും ജീവനക്കാരെ കുറച്ചു. ചിലർക്ക് നിർബന്ധിത അവധി നൽകി. മിക്കവരും ശമ്പളം പകുതിയായി കുറക്കുകയും ചെയ്തു.