ഇന്ത്യയിൽ കോവിഡ് ബാധ സങ്കീർണമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 613 കോവിഡ് മരണവും 24850 കോവിഡ് കേസുമാണ്. ഇതോടെ ആകെ രോഗബാധിതർ 6,73,165ഉം മരണസംഖ്യ 19,268ഉം ആയി. കേന്ദ്രമന്ത്രിമാരുടെ സംഘം ഡൽഹിയിലെ സർദാർ വല്ലഭായ് പട്ടേൽ കോവിഡ് ആശുപത്രിയിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഒരു ദിവസത്തെ ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. നിലവിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,44,814 ആണ്. 4,09,083 പേർക്ക് അസുഖം ഭേദമായി. രോഗമുക്തി നിരക്ക് 61 ശതമാനമായി ഉയർന്നു. മൊത്തം രോഗികളുടെ 80 ശതമാനം ഇപ്പോഴും മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്.
മഹാരാഷ്ട്രയിൽ ആകെ കോവിഡ് രോഗികൾ 2,00,064ഉം മരണം 8,376ഉം ആയി. മഹാരാഷ്ട്ര പൊലീസിൽ 24 മണിക്കൂറിനിടെ 4 മരണവും 30 പേർക്ക് രോഗവും സ്ഥിരീകരിച്ചു. ഡൽഹിയിൽ കോവിഡ് കേസുകള്‍ 97,200ഉം മരണം 3004ഉം കടന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ഡോ.ഹർഷവർദ്ധൻ എന്നിവരാണ് സർദാർ വല്ലഭായി പട്ടേൽ കോവിഡ് ആശുപത്രിയിൽ സന്ദർശനം നടത്തിയത്.