കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി യു.എ.ഇ. മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ച കഫെ ദുബൈ ഇക്കോണമി അധികൃതർ ഇടപെട്ട് പൂട്ടിച്ചു. ഏഴ് സ്ഥാപനങ്ങൾക്ക് പിഴയിട്ടു. അഞ്ച് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും അധികൃതർ അറിയിച്ചു. അബുദാബിയിലും റാസൽ ഖൈമയിലും വിവാഹ പാർട്ടികൾ സംഘടിപ്പിച്ചതിന് എട്ടുപേരെ അറസ്റ്റ് ചെയ്തു.
ദുബൈ ഇക്കോണമിയുടെ കമേഴ്സ്യൽ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ സംഘം കഴിഞ്ഞദിവസം 673 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. മാർക്കറ്റുകൾ, കമേഴ്സ്യൽ സെൻററുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. ദുബൈ ടൂറിസവുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് കഫേയിൽ നിയമലംഘനം കണ്ടെത്തിയത്. സാമൂഹിക അകലം പാലിക്കാതെയായിരുന്നു ഇവിടെ ഉപഭോക്താക്കൾ ഇരുന്നത്. പാട്ട് പാടിയയാൾ മാസ്ക് ധരിച്ചിരുന്നില്ല. 660 സ്ഥാപനങ്ങൾ മുൻകരുതൽ നിർദേശം കൃത്യമായി പാലിക്കുന്നതായും കണ്ടെത്തി.