തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 റാപ്പിഡ് ടെസ്റ്റ് ഇന്നുമുതല്‍ തുടങ്ങും. ആദ്യ ടെസ്റ്റ് നൂറോളം പേര്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഐഎംജിയിലും സാമൂഹ വ്യാപനം ഉണ്ടോയെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ പോത്തന്‍കോടുമാണ് നടക്കുക. പോത്തന്‍ കോട് സ്വദേശിയായ ഒരാള്‍ കഴിഞ്ഞ ദിവസം കൊവിഡ്ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.മരിച്ചയാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്ത പോത്തന്‍കോട്ടെ ജുമാമസ്ജിദിലുള്ളവരെ കണ്ടെത്തി പരിശോധന നടത്താനാണ് തീരുമാനം.


പബ്ലിക്ക് ലാബിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലുമായിട്ടായിരിക്കും റാപ്പിഡ് ടെസ്റ്റ് ഫലങ്ങള്‍ പരിശോധിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ശശിതരൂര്‍ എം.പി ഫണ്ടുപയോഗിച്ച് പൂനൈയില്‍ നിന്നാണ് കിറ്റുകള്‍ എത്തിച്ചത്. ഐ.സി.എം.ആര്‍. അംഗീകാരം ലഭിച്ച ‘മൈ ലാബ്’ എന്ന കമ്പനിയാണ് കിറ്റുകള്‍ തയ്യാറാക്കിയത്.ഞായറാഴ്ചയോടെ 2000 കിറ്റുകള്‍ കൂടിയെത്തും. രണ്ടര മണിക്കൂറിനുള്ളില്‍ ഫലം അറിയാനാകുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രത്യേകത. 25000 റാപിഡ് ടെസ്റ്റുകള്‍ സിംഗപ്പൂരില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ ആരോഗ്യവകുപ്പ് പദ്ധതിയിട്ടുണ്ട്. എന്നാല്‍ ലോകമാകെ ടെസ്റ്റ് കിറ്റിന് ആവശ്യമേറിയിരിക്കുന്നതിനാല്‍ ഈ കിറ്റുകള്‍ ലഭ്യമാകാന്‍ ഒരാഴ്ചയെങ്കിലും കഴിയുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here