ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗത്തിന് നിലവിൽ സാധ്യതയില്ലെന്ന് വിദഗ്ധർ. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദങ്ങൾ വീണ്ടും രാജ്യത്ത് പടർന്നു പിടിച്ചാൽ മാത്രമേ ഇനി മൂന്നാം തരംഗത്തിന് സാധ്യതയുള്ളുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദം പടർന്നാൽ മാത്രം ഇനി മൂന്നാം തരംഗത്തെ ഭയപ്പെട്ടാൽ മതിയെന്ന് കാൺപൂർ ഐ.ഐ.ടി പ്രഫസറായ മനീന്ദ്ര അഗർവാൾ പറഞ്ഞു.
കേരളത്തിലെ രോഗികളുടെ എണ്ണം കൂടി കുറയുന്നതോടെ രാജ്യത്തെ കോവിഡ് സാഹചര്യം കൂടുതൽ മെച്ചപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ-മെയ് മാസങ്ങളിൽ 20 ശതമാനത്തിന് മുകളിലായിരുന്ന ടി.പി.ആർ ഇപ്പോൾ 2.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്.ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശം അനുസരിച്ച് ഒരു നിശ്ചിത കാലയളവിൽ ടി.പി.ആർ അഞ്ച് ശതമാനത്തിന് താഴെയാണെങ്കിൽ രോഗബാധ കുറഞ്ഞതായി കണക്കാക്കാം. ഇന്ത്യയിൽ ടി.പി.ആർ കഴിഞ്ഞ രണ്ടാഴ്ചയായി അഞ്ച് ശതമാനത്തിന് താഴെയാണ്.
ഇന്ത്യയിലെ അതിവേഗത്തിലുള്ള വാക്സിനേഷനും കോവിഡ് തടയുന്നതിന് സഹായകമാവുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. ഇന്ത്യയിൽ നിലവിൽ രണ്ട് അതിതീവ്രമായ കോവിഡ് വ്യാപനമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വർഷം ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായിരുന്നു കോവിഡിന്‍റെ ഒന്നാം തരംഗം. ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ രണ്ടാം തരംഗവുമുണ്ടായി.