റിയാദ്: സാമ്പത്തിക കേസുകളിൽ സൗദി ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാന്‍ സൗദി ഭരണാധികാരി സൽമാന് രാജാവ് ഉത്തരവിട്ടു. നീതി മന്ത്രി ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അൽസമാനിയാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സ്വകാര്യ അന്യായ പ്രകാരം കോടതി വിധികള്‍ നടത്തരുതെന്നും രാജാവിെൻറ ഉത്തരവിൽ പറയുന്നതായി നീതി മന്ത്രി പറഞ്ഞു. ഇത്തരം കേസുകളിൽപെട്ട് ജയിലുകളിൽ കഴിയുന്നവരെ മോചിപ്പിക്കണമെന്നും രാജകീയ ഉത്തരവിലുണ്ട്. കോവിഡ് പശ്ചാത്തലത്തിലാണ് ഉത്തരവ്. ജയിലിലുള്ളവരെ വിട്ടയക്കാൻ നടപടി സ്വീകരിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയെ ഉദ്ധരിച്ച് അഖ്ബാർ 24 ന്യൂസ്പോർട്ടൽ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. ഇന്ത്യക്കാരുൾപ്പെടെ സാമ്പത്തിക കേസുകളിൽ സൗദി ജയിലുകളിൽ കഴിയുന്നവർക്ക് ആശ്വാസമാകുന്ന വാർത്തയാണിത്.