ഒട്ടാവ: കോവിഡ് നേരിടാനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി രാജ്യാന്തര വിപണിയില്‍ കിടമത്സരം നടക്കുന്നതിനിടെ ഇവ ശേഖരിച്ചു വയ്ക്കാനാണു യുഎസ് ശ്രമമെന്ന ആരോപണം ശക്തമാകുന്നു. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയ്ക്കു ലഭിക്കേണ്ട 30 ലക്ഷം മാസ്കുകളുടെ വിതരണം അമേരിക്ക തടഞ്ഞതോടെ പ്രാദേശികമായി 30,000 വെന്റിലേറ്ററുകളും മാസ്കുകളും മെഡിക്കല്‍ ഉപകരണങ്ങളും നിർമിക്കുമെന്നു കാനഡ. ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെതാണു പ്രഖ്യാപനം.
അമേരിക്കയുമായി ചര്‍ച്ച നടത്തി വരികയാണെന്നും കയറ്റുമതി വിതരണം നടക്കുമെന്നാണു കരുതുന്നതെന്നും ട്രൂഡോ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യത്തെ സജ്ജമാക്കേണ്ടതിനാലാണു പുതിയ തീരുമാനമെന്നും കാനഡ വ്യക്തമാക്കി. അമേരിക്കൻ നിര്‍മാണ യൂണിറ്റായ ത്രീഎം കമ്പനിയോട് കാനഡയിലേക്കും ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള എന്‍95 മാസ്കുകളുടെ കയറ്റുമതി നിർത്തിവയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതോടെയാണു പ്രതിസന്ധി ഉടലെടുത്തത്.