വ്യക്തികളുടെ സ്വകാര്യ വാട്സ്ആപ് നമ്പറുകളിലേക്ക് സന്ദേശങ്ങൾ അയച്ച് സാമ്പത്തിക തട്ടിപ്പുകൾ സജീവം. ഫോൺകാളുകളിലൂടെയും ടെക്സ്റ്റ് മെസേജുകളിലൂടെയും ഇ-മെയില്‍ സന്ദേശങ്ങളിലൂടെയുമുള്ള തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയതോടെ പുതിയ രീതികള്‍ പരീക്ഷിക്കുകയാണ് തട്ടിപ്പ് സംഘം. ജോലി-വ്യാപാര സൈറ്റുകളായ ഡുബിസില്‍ പോലെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ പരസ്യം ചെയ്യുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചും പണം അപഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്.
എ.ടി.എം കാര്‍ഡ് ബ്ലോക്കായി, പുതിയ ഇടപാടുകള്‍ സാധ്യമല്ല എന്ന മെസേജാണ് പലർക്കും ആദ്യം വാട്സ്ആപ് സന്ദേശമായി എത്തുക. ഈ ചൂണ്ടയില്‍ കൊത്തുന്നവരെ പിന്തുടര്ന്ന് തട്ടിപ്പിന് സാഹചര്യമൊരുക്കുകയാണ് സംഘത്തിന്റെ രീതി. യു.എ.ഇ മൊബൈല്‍ നമ്പറിൽനിന്നായിരിക്കും മെസേജ്. ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു തട്ടിപ്പ് നടത്തുന്നതാണ് മറ്റൊരു രീതി. എന്തെങ്കിലും സാധനങ്ങള്‍ വില്ക്കാന് സൈറ്റില്‍ വെക്കുന്നവരെ ബന്ധപ്പെട്ട് വാങ്ങാന്‍ തയാറാണെന്നും കൊറിയര്‍ മുഖേനയാണ് അയക്കേണ്ടതെന്നും മെസേജ് വിടും. അബൂദബിയില്‍ ഇത്തരത്തില്‍ പെറ്റ്സിനെ വില്ക്കാന് ഡുബിസിലില്‍ വെച്ച ആള്‍ക്ക് ഫെഡെക്സ് കൊറിയറിന്റെ വിവരങ്ങളാണ് കൈമാറിയത്. തുടര്‍ന്ന് ഏത് അക്കൗണ്ട് നമ്പറിലേക്കാണ് പണം അയക്കേണ്ടതെന്നാവും ചോദ്യം. പ്രത്യേക ലിങ്കും ഇതിനായി അയക്കും. ഈ ലിങ്കിലൂടെ കയറിയാല്‍ വ്യക്തികളുടെ ബാങ്ക് കാര്‍ഡ് നമ്പര്‍ അടക്കം രേഖപ്പെടുത്താനുള്ള വിന്‍ഡോയിലാണ് എത്തുക. ഈ തരത്തിലുള്ള തട്ടിപ്പിന്റെ പ്രധാന ഉദ്ദേശ്യം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും അതിന്റെ സാധ്യതകള്‍ ഉപയോഗിച്ചു പണം തട്ടുകയുമാണ്. ഇത്തരം വാട്സ്ആപ് തട്ടിപ്പുകള്‍ക്കായി ലോക്കല്‍ മൊബൈല്‍ നമ്പറുകളും ഇന്റര്‍നെറ്റ് കണക്ടഡ് ആയ നമ്പറുകളുമാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ പലവിധ തട്ടിപ്പുകളിലൂടെ കോടിക്കണക്കിനു രൂപയാണ് യു.എ.യിലെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. ഏഴുമാസത്തിനിടെ അബൂദബി പൊലീസ് 210 ലക്ഷം ദിര്‍ഹമാണ് തട്ടിപ്പുകാരില്‍നിന്ന് പിടിച്ചെടുത്ത് ഉടമസ്ഥര്‍ക്കു മടക്കി നല്‍കിയത്. 1740 പരാതികളാണ് തട്ടിപ്പുകളെക്കുറിച്ച് പൊലീസിനു ലഭിച്ചത്. ഇതില്‍ 90 ശതമാനവും പരിഹരിച്ചതായും പൊലീസ് വ്യക്തമാക്കിയിരുന്നു. ദേശീയ അണുനശീകരണ പദ്ധതിയില്‍ പങ്കെടുത്തതിന് അധികൃതര്‍ നിങ്ങളെ ആദരിക്കുന്നു എന്ന രീതിയിലാണ് ഈ തട്ടിപ്പിന് അരങ്ങൊരുക്കിയത്. ഇത്തരം സന്ദേശങ്ങളോടോ ഫോൺകാളിനോടോ അനുകൂലമായി പ്രതികരിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ആരാഞ്ഞ ശേഷമാണ് സംഘം പണം തട്ടുന്നത്.