കണ്ണൂർ:കണ്ണൂർ വിമാനത്താവളം വഴി നാട്ടിലെത്താൻ തയാറായ പ്രവാസികൾക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി. നോർക്ക വഴി 69,170 പേരാണ് കണ്ണൂർ വഴി നാട്ടിലെത്താൻ ആഗ്രഹം അറിയിച്ചത്. എന്നാൽ, സംസ്ഥാനം നൽകിയ വിമാനത്താവളങ്ങളുടെ പട്ടികയിൽനിന്ന് കാരണങ്ങളൊന്നും വ്യക്തമാക്കാതെ കേന്ദ്രസർക്കാർ കണ്ണൂരിനെ ഒഴിവാക്കി. ഇതോടെ ഏറെപേർക്ക് കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരും. കണ്ണൂരിന് പുറമെ കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലുള്ളവരും കണ്ണൂർ വഴി നാട്ടിലെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനു വിപുല സജ്ജീകരണമാണ് വിമാനത്താവളത്തിൽ ഒരുക്കിയത്.
കോവിഡ് ലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തിലാക്കാൻ നിരവധി കേന്ദ്രങ്ങൾ ജില്ല ഭരണകൂടം ഒരുക്കി. അഞ്ചരക്കണ്ടിയിലെ ജില്ലതല കോവിഡ് ട്രീറ്റ്മന്റ് സെന്റർ വിമാനത്താവളത്തിനടുത്താണ് എന്നതും ആശ്വാസമായിരുന്നു. പ്രവാസികളുടെ മടക്കം സംബന്ധിച്ച് വിമാനത്താവളം ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകി ആദ്യഘട്ടത്തിൽ രംഗത്തിറങ്ങേണ്ടവരുടെ ബാച്ചിനെയും ഒരുക്കി നിർത്തി. കണ്ണൂരിനെ ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഏജൻസികളിൽനിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കിയാൽ എം.ഡി വി. തുളസീദാസ് പറഞ്ഞു.
ഏപ്രിൽ 27ന് എല്ലാ ഏജൻസികളുടെയും യോഗം ചേർന്ന് പ്രവാസികളെ സ്വീകരിക്കാൻ പ്രത്യേകം പദ്ധതി തയാറാക്കിയിരുന്നു. മൊത്തം പ്രവാസികളുടെ മൂന്നിൽ ഒരുഭാഗം കണ്ണൂർ വിമാനത്താവള പരിധിയിലുള്ളവരാണ്. മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ കണ്ണൂർ വഴി പ്രവാസികൾക്ക് എത്താൻ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും തുളസീദാസ് പറഞ്ഞു. മറ്റു വിമാനത്താവളങ്ങളിൽ വിമാനമിറങ്ങിയാലും നാട്ടിലെത്താൻ പ്രയാസപ്പെടും. വാഹനസൗകര്യവും പാസും വേണം. കണ്ണൂരിൽ വിമാനമിറങ്ങാൻ പ്രവാസികളും സ്വീകരിക്കാൻ വിമാനത്താവളവും ഒരുക്കമാണെന്നിരിക്കെയാണ് കേന്ദ്രത്തിന്റെ ഇരുട്ടടി.