പ്രതിസന്ധിഘട്ടത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചരക്കുകളും അവശ്യസാധനങ്ങളും എത്തിക്കുന്നത് തുടരുകയാണ് ഖത്തർ എയർവേയ്സ് കാർഗോ. കോവിഡ്-19 പ്രതിസന്ധികൾക്കിടയിലും ബ്രസൽസിൽ നിന്ന് ദോഹ വഴി ഇന്ത്യയിലേക്കുള്ള വാക്സിനുകളും ഖത്തർ എയർവേയ്സ് കാർഗോ ഈയിടെ മുംബൈയിലെത്തിച്ചു.
54 ടൺ ഭാരം വരുന്ന ഷിപ്മെന്റിൽ ന്യൂമോകോക്കൽ, വരിസെല്ലാ വാക്സിനുകളാണുണ്ടായിരുന്നത്. ഖത്തർ എയർവേയ്സ് തന്നെയാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ ഉൽപാദകരിൽ നിന്നുള്ള 56 സ്കൈസെൽ കണ്ടെയ്നറുകളാണ് സിവാ ലോജിസ്റ്റിക്സിനു വേണ്ടി ഖത്തർ എയർവേയ്സ് മുംബൈയിലെത്തിച്ചത്.കോവിഡ്-19 പശ്ചാത്തലത്തിൽ ലോകം മുഴുക്കെ കാർഗോ സംവിധാനം മന്ദഗതിയിലായ സന്ദർഭത്തിൽ ഖത്തർ എയർവേയ്സ് കാർഗോ പ്രവർത്തനം വർധിപ്പിക്കാനായിരുന്നു തീരുമാനം. പ്രതിദിനം 175ഓളം കാർഗോ വിമാനങ്ങളാണ് ചരക്ക് നീക്കത്തിനായി ഖത്തർ എയർവേയ്സ് പ്രവർത്തിപ്പിക്കുന്നത്.
യൂനിസെഫിനായി ഷാങ്ഹായിൽ നിന്നും തെഹ്റാനിലേക്ക് 36 ടൺ മെഡിക്കൽ ഉപകരണങ്ങളും പ്രൊട്ടക്റ്റീവ് ഉപകരണങ്ങളുമടങ്ങിയ ചരക്കുകൾ ഖത്തർ എയർവേയ്സ് കാർഗോ എത്തിച്ചിരുന്നു. കൂടാതെ ഈ മാസം ആദ്യത്തിൽ വിയറ്റ്നാമിനും ഫ്രാൻസിനും ഇടയിൽ എയർ ബ്രിഡ്ജ് ആരംഭിക്കുന്നതിനും ഖത്തർ എയർവേയ്സ് മുൻകൈയെടുത്തിരുന്നു. 11 ബോയിങ് 777 കാർഗോ വിമാനങ്ങളാണ് ഈ സെക്ടറിൽ പ്രവർത്തിപ്പിക്കുന്നത്.