എല്ലാ കമ്പനികളിലെയും ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കോവിഡ് -19 പരിശോധനക്ക് വിധേയരാക്കണമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് തൊഴിലുടമകൾക്ക് നിർദേശം നൽകി. പരിശോധനക്ക് വിധേയമാക്കുന്നതിന് വീഴ്ചവരുത്തുകയോ താമസിപ്പിക്കുകയോ ചെയ്താൽ പിഴയും ശക്തമായ നിയമനടപടികളും നേരിടേണ്ടിവരുമെന്നും മാനേജർമാർക്കും കമ്പനി ഉടമകൾക്കും അയച്ച ഔദ്യോഗിക നിർദേശത്തിൽ വ്യക്തമാക്കി.
മുഴുവൻ ജീവനക്കാരുടെയും കോവിഡ് പരിശോധന സാധ്യമാക്കുന്നതിനായി കൂടുതൽ ഡ്രൈവ്-ത്രൂ ക്ലിനിക്കുകൾ സ്ഥാപിച്ചതായും അധികം മെഡിക്കൽ സ്റ്റാഫുകളെ നിയമിച്ചതായും അധികൃതർ ചൂണ്ടിക്കാട്ടി. പ്രതിദിനം 35,000 പേരിലാണ് രാജ്യത്ത് കോവിഡ് പരിശോധന നടത്തുന്നത്. നിർദേശം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്താൻ വകുപ്പിലെ ഇൻസ്പെക്ടർമാർക്ക് അധികാരമുണ്ടെന്ന് പരിശോധന നടപ്പാക്കാൻ അറ്റോണി ജനറൽ ഡോ. ഹമദ് അൽ ഷംസി പാസാക്കിയ നിയമം ഉദ്ധരിച്ച് വകുപ്പിലെ അണ്ടർ സെക്രട്ടറി അൽ ബലൂഷി പറഞ്ഞു. കോവിഡ് പരിശോധനക്ക് വിസമ്മതിച്ചാൽ 5000 ദിർഹം പിഴ ഈടാക്കും. നിർദേശം ലംഘിക്കുന്നത് ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും മൂന്നാം തവണയും തുടർന്നാൽ പ്രോസിക്യൂഷൻ നടപടിക്ക് ശിപാർശ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.