കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നു മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി കൊച്ചി രാജ്യാന്തര വിമാനത്താവളം അധികൃതർ. ഉച്ചയോടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയിൽ നിന്ന് അബുദാബിയിലേയ്ക്ക് പറക്കും.

ആദ്യവിമാനം വൈകിട്ട് 4.10ന് അബുദാബിയിൽ നിന്നാണ് പറക്കുക. ദുബായിൽ നിന്ന് ഉച്ചയ്ക്ക് 2.10ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 344 വിമാനം വൈകിട്ട് അഞ്ചിനാകും കോഴിക്കോട്ടേയ്ക്ക് പറക്കുകയെന്നും എയർ ഇന്ത്യാ അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് 25 കിലോഗ്രാം ബാഗേജ് കൊണ്ടുപോകാനാണ് അനുമതി. ഏഴു കിലോ വരുന്ന ഹാൻഡ് ലഗേജും എടുക്കാം.

നിലവിലെ സമയപ്പട്ടികയനുസരിച്ച് അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വ്യാഴം രാത്രി 9.40ന് കൊച്ചി വിമാനത്താവളത്തിലെത്തും. 179 യാത്രക്കാരാകും ഇതിലുണ്ടാകുക. വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന രണ്ടാം വിമാനമായ ദോഹ-കൊച്ചി സർവീസ് ശനിയാഴ്ചത്തേയ്ക്ക് മാറ്റിയിരുന്നു.

ജില്ലാ അധികൃതർ, സംസ്ഥാന സർക്കാർ ആരോഗ്യവകുപ്പ്, പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ, സിഐഎസ്എഫ് എന്നീ വിഭാഗങ്ങളുടെ ഏകോപനത്തോടെ കോവിഡ്-19 പ്രോട്ടോകോൾ പാലിച്ചുള്ള പദ്ധതിയാണ് സിയാലിൽ നടപ്പിലാക്കുന്നത്. ബാഗേജുകൾ അണുനശീകരണം നടത്താൻ ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ സഹായമുൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് സിയാൽ ഒരുക്കിയിട്ടുള്ളത്.

വിമാനത്തിന്റെ അണുവിമുക്തമാക്കൽ നടപടി ഇതിനകം പൂർത്തിയായി. യാത്രക്കാർ പൂരിപ്പിച്ചുനൽകേണ്ട സത്യവാങ്മൂലം ഉൾപ്പെടെയുള്ള ഫോറങ്ങൾ ഈ വിമാനത്തിൽ കൊടുത്തുവിടും. യാത്രക്കാരുമായി തിരികെയെത്തുന്ന വിമാനത്തിന് പ്രത്യേക പാർക്കിങ് ബേ, എയറോബ്രിഡ്ജുകൾ എന്നിവ ലഭ്യമാക്കും. യാത്രക്കാരെ എങ്ങനെ സുരക്ഷിതമായി പുറത്തെത്തിക്കാം എന്ന കാര്യത്തിൽ പലതവണ മോക് ഡ്രിൽ നടത്തിയാണ് നിശ്ചയിച്ചിട്ടുള്ളത്.

ടെർമിനലിലേക്കു പ്രവേശിക്കുമ്പോൾ ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ എന്നിവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേക്കു മാറ്റും. അവിടെ നിന്ന് ആദ്യ സംഘത്തെ ആലുവ ആശുപത്രിയിലേക്കു കൊണ്ടുപോകും. രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും. തുടർന്ന് ഇവരെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിക്കും.

പത്തു ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ പാകത്തിൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ഗ്ലാസ് മറകൾ സ്ഥാപിച്ചിട്ടുണ്ട്. തുടർന്ന് ഇവരെ ബാഗേജ് ഏരിയയിലേയ്ക്ക് കൊണ്ടുപോകും. ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് മുമ്പിലും കൺവെയർ ബെൽറ്റിന് വശങ്ങളിലും സാമൂഹിക അകലം പാലിച്ച് നിൽക്കാനുള്ള പ്രത്യേക അടയാളങ്ങൾ വച്ചിട്ടുണ്ട്. അഞ്ചാം നമ്പർ ബെൽറ്റാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.

ബാഗേജ് പരിശോധനയ്ക്ക് അൾട്രാവയലറ്റ്

ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ എൻപിഒ ലാബ് വികസിപ്പിച്ചെടുത്ത അൾട്രാവയലറ്റ് അണുനാശിനി ഉപകരണം സിയാലിൽ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. വിമാനത്തിൽ നിന്ന് പുറത്തേയ്ക്ക് കൊണ്ടുവരുന്ന ബാഗുകളെ ആദ്യം സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കും. തുടർന്ന് ബെൽറ്റിലൂടെ നീങ്ങുന്ന ബാഗേജുകൾ രണ്ട് ടണലുകളിലൂടെ കടന്നുപോകും. ഓരോ ടണലിനു മുമ്പിലും ബാഗിന്റെ ഓരോ വശത്തും അൾട്രാവയലറ്റ് രശ്മികൾ പതിപ്പിക്കും. ഇത് ഓട്ടോമാറ്റിക് സംവിധാനമാണ്. ഇതിനുശേഷമാകും യാത്രക്കാർ ബാഗുകളെടുക്കുന്ന കെറോസൽ ഭാഗത്തേയ്ക്ക് ഇവയെത്തുക.

കളമശ്ശേരി മെഡിക്കൽ കോളേജിന്റെ സഹായത്തോടെയാണ് എൻപിഒഎൽ ഈ സംവിധാനം വികസിപ്പിച്ചത്. ഓരോ ബാഗിലും വൈറസ് ഉണ്ടെങ്കിൽ എത്ര അളവിൽ അൾട്രാവയലറ്റ് രശ്മി പതിപ്പിക്കണമെന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെയോടെ ഈ സംവിധാനം പ്രവർത്തനക്ഷമമാകും.

വിമാനത്തിലെ യാത്രക്കാർക്ക് ഉപയോഗിക്കാനായി 500 ട്രോളികളാണ് സജ്ജമാക്കിയിട്ടുള്ളത്. യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവിനക്കാർക്കായി പിപിഇ കിറ്റുകൾ ലഭ്യമാക്കി. എല്ലാ യാത്രക്കാർക്കും കയ്യുറകൾ, ഭക്ഷണം, വെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റ് സിയാൽ നൽകും.

വിമാനത്താവളത്തിലെ വിവിധ ഏജൻസികളുടെ ജീവനക്കാർക്ക് അകലം പാലിക്കലുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഇതിനകം നൽകിക്കഴിഞ്ഞു. സിന്തറ്റിക്, തുണി, ലെതർ എന്നീ ആവരണമുള്ള ഫർണിച്ചറുകൾ മാറ്റി രണ്ടായിരത്തോളം പ്ലാസ്റ്റിക് കസേര താൽക്കാലികമായി സ്ഥാപിച്ചു. ടെർമിനലും ഉപകരണങ്ങളും മൂന്നുഘട്ടങ്ങളിലായി അണുനാശനം വരുത്തി. ഓരോ വിമാനങ്ങളും എത്തി ആളുകളെ പുറത്തെത്തിച്ചു കഴിഞ്ഞ ശേഷം ഈ പ്രക്രിയ ആവർത്തിക്കും.

ബാഗേജുമായി പുറത്തുവരുന്ന യാത്രക്കാരെ ജില്ലതിരിച്ചുള്ള പ്രത്യേക മേഖലയിലേയ്ക്ക് മാറ്റും. തുടർന്ന് പുറത്ത് ഒരുക്കിയിട്ടുള്ള ബസുകളിൽ ഇവരെ എത്തിച്ച് സജ്ജമാക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളിലെത്തിക്കും. രോഗലക്ഷണമില്ലാത്തവർക്ക് പ്രത്യേക ക്വാറന്റീൻ കേന്ദ്രങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here