വിമാന ടിക്കറ്റ് വാങ്ങാനെത്തിയ വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ അബുദാബി ഖാലിദിയയിലെ എയർ ഇന്ത്യാ എക്സ്പ്രസ് ഓഫിസ് അടപ്പിച്ചു. 50 പേരിൽ കൂടുതൽ എത്താൻ പാടില്ലെന്ന് പല തവണ പൊലീസ് മുന്നറിയിപ്പു നൽകിയെങ്കിലും ജനങ്ങൾ പിരിഞ്ഞുപോകാൻ തയാറായില്ല. ഒടുവിൽ ഓഫിസ് അടയ്ക്കാൻ പൊലീസ് നിർദേശം നൽകുകയായിരുന്നു.
നഗരഹൃദയത്തിൽ സാമൂഹിക അകലം പാലിക്കാതെ 350ഓളം പേർ എത്തിയത് കോവിഡ് നിയമത്തിന് എതിരാണെന്ന് പൊലീസ് സൂചിപ്പിച്ചു. ഇതുവരെ പ്രഖ്യാപിച്ച വന്ദേഭാരത് വിമാനങ്ങളിലേക്കുള്ള ടിക്കറ്റുകളെല്ലാം ഓൺലൈൻ വഴി വിറ്റു തീർന്നെന്നും ഇല്ലാത്ത ടിക്കറ്റിന്റെ പേരിലാണു ജനം എയർലൈൻ ഓഫിസിനു മുന്നിൽ തിരക്കുകൂട്ടിയതെന്നും അധികൃതർ അറിയിച്ചു.
നേരത്തേ എംബസി നിർദേശിക്കുന്നവർക്ക് ടിക്കറ്റ് നൽകുകയായിരുന്നു ചെയ്തിരുന്നത്. ഈ നിബന്ധന മാറ്റിയതോടെ ജനങ്ങൾ എയർലൈൻ ഓഫിസിൽ എത്തുകയായിരുന്നു. ഇതേസമയം ഓൺലൈൻ വഴി ടിക്കറ്റ് വിറ്റുതീരുകയും ചെയ്തിരുന്നു. ഇല്ലാത്ത ടിക്കറ്റ് എവിടന്ന് നൽകാനാകുമെന്നാണ് എയർലൈൻ ചോദിക്കുന്നത്. പ്രശ്നത്തിന് ഇന്ത്യൻ എംബസി തന്നെ പരിഹാരം കണ്ടെത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.