ഏപ്രില്‍ 20 മുതല്‍ ഫ്ലിപ്കാർട്ടും ആമസോണും തുടങ്ങി മുന്‍നിര ഇകൊമേഴ്സ് കമ്പനികൾക്കെല്ലാം പ്രവര്‍ത്തനാനുമതി നല്‍കുമെന്ന് മുതിര്‍ന്ന സർക്കാർ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.കോവിഡ്-19 രോഗബാധയെ തുടര്‍ന്ന് രാജ്യത്തെ ഇകൊമേഴ്‌സ് മേഖല ഏറക്കുറെ പ്രവര്‍ത്തനരഹിതമായിരുന്നു. നിലവില്‍ ഈ കമ്പനികള്‍ക്ക് ആളുകള്‍ക്ക് അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രമാണ് എത്തിച്ചുകൊടുക്കാന്‍ അനുമതിയുള്ളത്. എന്നാല്‍, 20-ാം തീയതി മുതല്‍ മിക്കവാറും എല്ലാ സാധനങ്ങളും എത്തിച്ചുകൊടുക്കാന്‍ അനുമതിയുണ്ടായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അത്യാവശ്യമുള്ള ഭക്ഷണ സാധനങ്ങളും മരുന്നും മാത്രമായിരുന്നു എത്തിച്ചുകൊടുക്കാന്‍ അനുവദിച്ചിരുന്നത് എന്നതിനാല്‍ ഫ്‌ളിപ്കാര്‍ട്ടും ആമസോണും അടക്കമുള്ള വില്‍പ്പനക്കാര്‍ കുറച്ചു സാധനങ്ങള്‍ മാത്രമാണ് തങ്ങളുടെ വെബ്‌സൈറ്റുകളില്‍ വില്‍പ്പനയ്ക്കു വച്ചിരുന്നത്. മിക്ക സാധനങ്ങള്‍ക്കും ഉള്‍പ്രദേശങ്ങളില്‍ ഡെലിവറിയും ഉണ്ടായിരുന്നില്ല. തങ്ങളുടെ ഡെലിവറി ജോലിക്കാര്‍ക്ക് പല നഗരങ്ങളിലും പാസുകള്‍ ലഭിക്കാതിരുന്നതും അവരുടെ പ്രവര്‍ത്തനം കുറയാന്‍ ഇടയാക്കി. ജോലിക്കാര്‍ ഹാജരാകാന്‍ വിസമ്മതിച്ചതും അവര്‍ നേരിട്ട വിഷമതകളില്‍ ഒന്നായിരുന്നു.