റഷ്യയുടെ കിഴക്കന്‍ പ്രദേശമായ ഖബ്രോസ്കില്‍ വന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ അരങ്ങേറുന്നു. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ജനപ്രിയനായ ഗവര്‍ണര്‍ സര്‍ഗി ഫര്‍ഗലിനെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്നാണ് ചൈനയുടെ അതിര്‍ത്തിക്കടുത്തുള്ള ഖബറോവ്സ്ക് നിവാസികള്‍ മൂന്നു ദിവസം മുൻപ് പ്രതിഷേധം ആരംഭിച്ചത്. സമീപകാലത്ത് രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധമാണിത്.
ഖബറോവ്സ്കിന് പുറത്തുള്ളവര്‍ സമരത്തില്‍ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റഷ്യന്‍ ഭരണകൂടം ആരോപിക്കുന്നു. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ ബാനറുകളും മുദ്രാവാക്യങ്ങളും മുഴക്കിക്കൊണ്ടാണ് ജനം തെരുവിലിറങ്ങിയത്. ‘ഞങ്ങളുടെ ഗവര്‍ണറെ ഉടന്‍ മോചിപ്പിക്കണം, കാരണം അദ്ദേഹത്തെ നിയമവിരുദ്ധമായാണ് തടങ്കലിലാക്കിയതെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു’എന്നാണ് സമരക്കാര്‍ പറയുന്നത്. ലെനിന്‍ സ്ക്വയറിലുള്ള പ്രാദേശിക ഭരണ കെട്ടിടത്തിന് മുന്നില്‍ “സ്വാതന്ത്ര്യം”, “പുടിന്‍ രാജിവയ്ക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ആയിരങ്ങളാണ് അണിനിരന്നത്.