ന്യുഡൽഹി: വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ കൊണ്ടു പോകാനുള്ള വിമാന സര്‍വീസുകളുടെ ഒരാഴ്ചത്തേക്കുള്ള പട്ടികയായി. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ഗള്‍ഫിലേക്കാണ് കൂടുതല്‍ സര്‍വീസുകളും.
ഇന്ത്യന്‍ എംബസിയില്‍ ലഭിക്കുന്ന അപേക്ഷകളില്‍ മുന്‍ഗണനാടിസ്ഥാനത്തിലാണ് യാത്ര നിശ്ചയിക്കുക.എഴാം തിയതി മുതല്‍ ഒരാഴ്ചക്കുള്ളില്‍ യുഎഇയില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഒമ്പത് സര്‍വീസുകാണ് വിമാനങ്ങള്‍ നടത്തുക. ഒന്നാം ദിനത്തില്‍ അബൂദബി-കൊച്ചി, ദുബൈ-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ഖത്തര്‍-കൊച്ചി എന്നീ സെക്ടറുകളിലാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍.
സൌദിയില്‍ നിന്നും കുവൈത്തില്‍ നിന്നും ഇന്ത്യക്കാരെ കൊണ്ടു പോകാന്‍ ഒരാഴ്ചക്കുള്ളില്‍ അഞ്ചു സര്‍വീസാണുള്ളത്. രണ്ടാം ദിവസത്തില്‍ മനാമ-കൊച്ചി, ദുബൈ-ചെന്നൈ എന്നീ സെക്ടറുകളിലും വിമാന സര്‍വീസുണ്ട്.
ഒമാനില്‍ നിന്നും രണ്ടും ഖത്തറില്‍ നിന്നും ബഹ്റൈനില്‍ നിന്നും ഒരാഴ്ചക്കുള്ളില്‍ ഇന്ത്യക്കാരെ കൊണ്ടു പോകാന്‍ ഒരു വിമാനമാണുള്ളത്. മൂന്നാം ദിനത്തില്‍ കുവൈത്ത്-കൊച്ചി, മസ്കത്ത്-കൊച്ചി, റിയാദ്-ഡല്‍ഹി എന്നീ സെക്ടറുകളിലും വിമാനങ്ങളുണ്ട്.
നാലാം ദിനത്തില്‍ ദോഹ-തിരുവനന്തപുരം റൂട്ടില്‍ വിമാന സര്‍വീസുണ്ടാകും.അഞ്ചാം ദിവസത്തില്‍ സൌദിയിലെ ദമ്മാം-കൊച്ചി, മനാമ-കോഴിക്കോട്, ദുബൈ-കൊച്ചി എന്നീ റൂട്ടിലാണ് ഓരോ സര്‍വീസുകള്‍.
ആറാം ദിനത്തില്‍ ജിദ്ദ-ഡല്‍ഹി റൂട്ടിലും വിമാന സര്‍വീസുണ്ട്. കേരളത്തിലേക്ക് അന്നേ ദിവസം സര്‍വീസുകളൊന്നും ഇല്ല.
ഏഴാം ദിവസത്തില്‍ കുവൈത്ത്-കോഴിക്കോട്, ജിദ്ദ-കൊച്ചി എന്നീ സെക്ടറുകളിലാണ് കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍.
ഏഴാം തിയതി മുതലുള്ള ഒരാഴ്ചത്തേക്കുള്ള ആദ്യ ഘട്ട സര്‍വീസ് പട്ടികയാണിത്. തുടര്‍ന്നുള്ള സര്‍വീസുകള്‍ വരും ദിനങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.