മനാമ: ബഹ്റൈനിൽ അനധികൃതമായി തങ്ങുന്ന പ്രവാസി തൊഴിലാളികൾക്ക് സുവർണ്ണാവസരമായി പൊതുമാപ്പ്. രേഖകൾ ശരിയാക്കി ഇവിടെ തന്നെ ജോലി ചെയ്യാനോ പിഴ അടക്കാതെ നാട്ടിലേക്ക് തിരിച്ചുപോകാനോ ഇതുവഴി അവസരം ലഭിക്കും. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി ആണ് പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
വർക്ക് പെർമിറ്റ് കാലാവധി കഴിയുകയോ റദ്ദാക്കപ്പെടുകയോ ചെയ്തവർക്കും സ്പോൺസറുടെ അടുത്ത് നിന്ന് മുങ്ങി നടക്കുന്നവർക്കും രേഖകൾ ശരിയാക്കാനുള്ള അവസരമാണ് ഇത്. ഏപ്രിൽ ആദ്യം പ്രാബല്യത്തിൽവന്ന പദ്ധതി ഈ വർഷം അവസാനം വരെ തുടരും. മുൻകാലങ്ങളിൽ പ്രഖ്യാപിച്ച പൊതുമാപ്പിന് തുല്യമായ നടപടി ആണ് ഇതെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ അബ്ദുല്ല അൽ അബ്സി ഗൾഫ് മാധ്യമത്തോട് പറഞ്ഞു.നിലവിൽ കോടതിയിൽ കേസുള്ളവർ പൊതുമാപ്പിന്റെ പരിധിയിൽ വരില്ല. സന്ദർശക വിസയിലെത്തി കാലാവധിക്കുശേഷവും രാജ്യത്ത് തങ്ങിയവർക്കും യാത്രാ നിരോധനം നേരിടുന്നവർക്കും പൊതുമാപ്പിന് അപേക്ഷിക്കാൻ കഴിയില്ല.