കോവിഡ് വ്യാപനത്തെത്തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കൂടുതൽ ബഹ്റൈനികളെ തിരിച്ചെത്തിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ മുൻകരുതൽ നിർദേശങ്ങൾ പാലിച്ചാണ് ഗൾഫ് എയർ വിമാനത്തിൽ ഇവരെ കൊണ്ടുവന്നത്. ഞായറാഴ്ച ഇറാനിൽനിന്നുള്ള സംഘവുമായാണ് ഗൾഫ് എയർ വിമാനം എത്തിയത്. ശനിയാഴ്ച ജോർഡനിൽനിന്നുള്ള 276 പേരെയും തിരിച്ചെത്തിച്ചിരുന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ള സംഘമാണ് ജോർഡനിൽനിന്ന് എത്തിയത്. വിദേശത്തുള്ള ബഹ്റൈനികളെ തിരിച്ചെത്തിക്കുന്നതിന് ഊർജിത ശ്രമങ്ങളാണ് നടക്കുന്നത്.
അതത് രാജ്യങ്ങളിലെ ബഹ്റൈൻ എംബസികളുമായി സഹകരിച്ചാണ് പൗരന്മാരെ കൊണ്ടുവരുന്നത്. 6000ത്തോളം ബഹ്റൈനികളാണ് വിദേശ രാജ്യങ്ങളിലുണ്ടായിരുന്നത്. ഇവരിൽ 4000 ത്തോളം പേരെ ഇതിനകം തിരിച്ചെത്തിച്ചു. മറ്റുള്ളവരെയും എത്തിക്കാൻ നടപടി പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം അമേരിക്ക, കാനഡ എന്നിവിടങ്ങളിൽനിന്നുള്ള ബഹ്റൈൻ പൗരന്മാരെ തിരിച്ചെത്തിച്ചിരുന്നു. ബഹ്റൈൻ ആവിഷ്കരിച്ച അന്താരാഷ്ട്ര കോവിഡ്-19 പുനരധിവാസ പദ്ധതിയനുസരിച്ചാണ് വിദേശ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരെ തിരിച്ചുകൊണ്ടുവരുന്നത്.