സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചില്ല. 61 പേർ രോഗമുക്തരായി. 499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24,824 പേർ നിരീക്ഷണത്തിൽ. 372 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ. ഇതുവരെ 33,010 സാംപിളികൾ പരിശോധനയ്ക്കയച്ചു. സംസ്ഥാനത്ത് നിലവിൽ 84 ഹോട്സ്പോട്ടുകൾ. പുതിയ കൂട്ടിചേർക്കലുകൾ ഇല്ല. ഇന്ന് 1249 ടെസ്റ്റുകൾ നടന്നു.
കേരളത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനാകുന്നു എന്നത് ആശ്വാസമാണ്. എന്നാൽ കേരളീയർ ലോകത്തിന്റെ പലഭാഗത്തും മഹാവ്യാധിയുടെ പിടിയിലാണ് . 80 ൽ അധികം മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് മറ്റ് രാജ്യങ്ങളിൽ മരണമടഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 1,66,263 പേരാണ് നാട്ടിലേക്കു വരാനായി നോർക്ക വഴി റജിസ്റ്റർ ചെയ്തത്. കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ. ഇവരെ നാട്ടിലേക്ക് തിരികെയെത്താൻ നടപടി ആരംഭിച്ചു. 28,220 പേരാണ് പാസിന് അപേക്ഷിച്ചത്. 5470 പാസുകൾ വിതരണം ചെയ്തു. നോർക്കവഴി റജിസ്റ്റർ ചെയ്തവർക്ക് മുൻഗണനാ അടിസ്ഥാനത്തിൽ പാസ് നൽകുന്നുണ്ട്.
റജിസ്റ്റർ ചെയ്തവരുടെ എണ്ണം സഹിതം പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിൽ നിന്ന് ഇതുവരെ 13,000ത്തോളം അതിഥി തൊഴിലാളികളാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് ട്രെയിനുകളിൽ പോയത്. ഈ ട്രെയിനുകളിൽ സംസ്ഥാനങ്ങളിലേക്ക് വരാനുള്ളവർക്കു തിരികെവരാനുള്ള സൗകര്യവും ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. കൂടാതെ സാമൂഹിക അകലം പാലിച്ച് പുതിയ നോൺ സ്റ്റോപ് ട്രെയിനുകളും അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യാർഥിച്ചിട്ടുണ്ട്.