രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആദ്യഘട്ട സംപൂർണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഭൂട്ടാന്‍. 7,50,000 പേരെ ലോക്ഡൗണ്‍ ബാധിക്കും. സ്കൂളുകള്‍, ഓഫിസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ അടഞ്ഞുകിടക്കും. അഞ്ചുമുതല്‍ 21 ദിവസം വരെയായിരിക്കും േലാക്ഡൗണ്‍. കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനും രോഗം സ്ഥിരീകരിച്ചവരെ നിരീക്ഷണത്തിലാക്കുന്നതിനും ഈ കാലയളവ് ഉപയോഗപ്പെടുത്തും. സാമൂഹിക വ്യാപനം ഒഴിവാക്കുന്നതിനാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും അറിയിച്ചു.
വിദേശങ്ങളില്‍നിന്ന് മടങ്ങിയെത്തുവര്‍ക്ക് നിരീക്ഷണം നിര്‍ബന്ധമാക്കിയിരുന്നു. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുവൈത്തില്‍നിന്ന് മടങ്ങിയെത്തിയ 27കാരിക്ക് ആദ്യ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നു. നിരീക്ഷണ കാലാവധി അവസാനിച്ചതോടെ യുവതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് സംപൂർണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
അയല്‍ രാജ്യങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ഭൂട്ടാന്റെ അതിര്‍ത്തികള്‍ അടച്ചിരുന്നു. നേരത്തേ അമേരിക്കന്‍ യാത്രസംഘത്തിന് ഭൂട്ടാനില്‍വെച്ച് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഭൂട്ടാനില്‍ 113 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം വിദേശത്തുനിന്ന് മടങ്ങി എത്തിയവരായിരുന്നു.