കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് ബാധയിൽനിന്ന് കോവിഡ് വാക്‌സിൻ ബൂസ്റ്റർഡോസുകൾ സംരക്ഷണം ഉറപ്പാക്കുമെന്ന് യു.എ.ഇ. ആരോഗ്യമേഖല സർക്കാർ വക്താവ് ഡോ.ഫരീദ അൽ ഹൊസാനി പ്രസ്താവിച്ചു.
18 വയസ്സിനുമുകളിലുള്ള എല്ലാ താമസക്കാർക്കും രാജ്യത്ത് വാക്സിൻ ബൂസ്റ്റർ ഡോസുകൾ ലഭ്യമാണ്. കോവിഡിനെ നേരിടാനുള്ള രാജ്യത്തിന്റെ പ്രതിരോധ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനുമായി അർഹരായ എല്ലാവരും ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കണം. യു.എ.ഇ.യിൽ പൂർണമായും വാക്സിനെടുത്തവർക്ക് രണ്ടാംഡോസ് കഴിഞ്ഞ് ആറുമാസം കഴിഞ്ഞാൽ ഫൈസർ അല്ലെങ്കിൽ സ്ഫുട്‌നിക് ബൂസ്റ്റർ ഡോസുകൾ എടുക്കാൻ അർഹതയുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും പുതിയ കോവിഡ് വകഭേദങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പുവരുത്താനും സഹായിക്കും. പി.സി.ആർ. പരിശോധനയിലൂടെ ഒമിക്രോൺ കണ്ടെത്താനാവും. പി.സി.ആർ. പരിശോധന തന്നെയാണ് കണ്ടെത്താനുള്ള ഏറ്റവുംമികച്ച മാർഗം. സുരക്ഷിതരായിരിക്കാൻ താമസക്കാർ കോവിഡ് സുരക്ഷാനടപടികൾ തുടർന്നും പാലിക്കേണ്ടതുണ്ടെന്നും ഡോ.ഫരീദ വ്യക്തമാക്കി.